Saturday, March 5, 2011

മഴക്കവിതകളെപ്പറ്റി

മഴയെക്കുറിച്ചുള്ള
നീണ്ടകവിതകളെഴുതിയത്‌
എന്റെ അമ്മയാണ്‌

നിരക്ഷരയായ അവരുടെ വിരലുകൾക്ക്‌
വഴങ്ങാതെ പോയ അക്ഷരങ്ങൾ
മേഘരൂപങ്ങളായിത്തീന്നു.

ഒടുക്കം, സ്വർഗസ്ഥയായതിനു ശേഷവും
എന്റെചില ഏകാന്തസന്ധ്യകളെ
അപ്രതീക്ഷിതമായ പെരുമഴ കൊണ്ട്‌
അവർ അമ്പരപ്പിയ്ക്കാറുണ്ട്‌.

മഴയെപ്പറ്റി
ഏറ്റവും അർത്ഥപൂർണമായ
കവിതകളെഴുതിയത്‌
എന്റെ സുഹൃത്തുക്കൾ തന്നെ.

ഛന്ദോമുക്തമെങ്കിലും
അവതരണപ്രിയകളായിരുന്നു
അവയെല്ലാം.

ഒരിക്കൽ
സ്നേഹത്തിന്റെ ഒരാഗോള പര്യടനത്തിനിടയ്ക്ക്‌
അവരെക്കാണാതായി.

കാൽപ്പനികതയിലേക്ക്‌
കടൽപൂത്തിറങ്ങുന്ന രാത്രികളിൽ
ഞാനിപ്പോഴും
വാതിൽ തുറന്നിട്ടു കാത്തിരിക്കും

സൗഹൃദമെന്ന മഴ
എപ്പോൾ വേണമെങ്കിലും വരാമല്ലോ.

എന്നാലും എനിയ്ക്കേറ്റമിഷ്ടപ്പെട്ട മഴക്കവിത-
യൊരുക്കിയത്‌ നീയാണ്‌
ഒറ്റക്കുടയുടെ തരളനിമിഷങ്ങളിലൊന്നിൽ
എഴുതാൻ മറന്നുപോയ ഒന്ന്.

അതിന്റെ പിറക്കാതെ പോയ ചമൽക്കാരങ്ങളിൽപ്പെട്ട്‌
ഞാനിന്നും മഴനനയാറുണ്ട്‌.