Monday, July 30, 2012

ഭാരതപ്പുഴ

സ്മൃതിനാശം ഭവിച്ച പുഴയ്ക്ക്
തിരകൾ തീരെക്കാണില്ല.

തിരക്കയ്യിലിറങ്ങി
‘കാൽ നനച്ചോട്ടെ’യെന്നു
ചോദിക്കുമായിരുന്ന
കരകൾ തീരെയുമില്ല.

കരകളെപ്പൊതിഞ്ഞു
നെഞ്ചിൽച്ചേർത്തു പിടിക്കുമായിരുന്ന
കാട്ടുപച്ചയൊട്ടുമില്ല.

പച്ചയിലമർന്ന്
പാടിയും പറഞ്ഞുമിരിക്കുമായിരുന്ന
കിളിപ്പെണ്ണുങ്ങളുമില്ല

കിളിമോളെക്കൊണ്ടു
തുന്നിച്ചു വച്ചിരുന്ന
കവിതക്കുപ്പായങ്ങളേതുമില്ല.(1)

കവിതക്കുപ്പായം നീട്ടിയിട്ട്
നാട്ടിടവഴിയിലങ്ങോട്ടുമിങ്ങോട്ടും
നടക്കുമായിരുന്ന
കളിയച്ഛനുമില്ല.(2)

ആകെയുള്ളതോ

അലക്കിത്തേച്ചുവച്ചൊരാകാശവിരിപ്പ്.

വിരിപ്പിനു താഴെ
അനേകം കോപ്പകളിൽ
നിറച്ചു വച്ച
പഴയൊരു ജലതരംഗം.(3)

അരികെ

ഒഴുകാതെയും
ഒട്ടും പാടാതെയും

തെക്കോട്ടുള്ള രാത്രിവണ്ടിയും നോക്കി
പാളത്തിൽ
തല ചേർത്തു കിടപ്പാണല്ലോ
ഭാരതപ്പുഴ !

മുങ്ങിച്ചത്തവന്റെ നന്നങ്ങാടിയെ
വീണ്ടും വീണ്ടും
ഓർമ്മിപ്പിച്ചുകൊണ്ട്.



(1) - കിളിപ്പാട്ടോർമ്മ
(2) - ‘പീ’യോർമ്മ
(3) - ഒരു സംഗീതോപകരണം

സ്വർണമത്സ്യപ്പെണ്ണ്‌


കുരുമുളകു നന്നേചേർത്ത്
പാറുവമ്മയരച്ചു വച്ച
കറിക്കൂട്ടിനെ

വലംകണ്ണാൽ നോക്കി-
യൂറിച്ചിരിച്ചും

മീൻകാരൻ റാവുത്തരുടെ
ബെല്ലടി കേൾക്കാഞ്ഞ്
ക്ഷമപ്പൂട്ടു പൊട്ടിപ്പോയ
ചക്കിയമ്മയെ

ഇടംകണ്ണാലുഴിഞ്ഞ്
പരിഹസിച്ചും

നീലജലാശയത്തിന്റെ
സ്ഫടിക സുരക്ഷിതത്ത്വത്തിലാകെ-
യഭിരമിച്ചും പുളഞ്ഞും

നീന്തിത്തുടിച്ചു നില്ക്കുന്നുണ്ട്

ഉണ്ണിക്കുട്ടന്റെ
സ്വർണമത്സ്യപ്പെണ്ണ്‌ !

 

Wednesday, July 11, 2012

സുലൈമാനി

മൂന്നാറിലെ


മഴപ്പടർപ്പിനുള്ളിൽ

പറ്റിച്ചേർന്ന്

പകൽ നോക്കിരസിച്ചിരുന്ന

പച്ചത്തളിർ.



ഓർമ്മയുടെ

ഹെയർപിൻ വളവിറങ്ങി-

യിങ്ങു റോളമാർക്കറ്റിലെ-

ച്ചായപ്പീടികയിലൊന്നിൽ

സൗഹൃദത്തിന്റെ

തിളനിലയളക്കുന്നു.



ഒറ്റനാണയത്തിന്റെ

വെള്ളിത്തിളക്കം നൽകി

നാം മൊത്തിക്കുടിക്കുന്ന

സുലൈമാനിക്ക്

നാടുകടത്തപ്പെട്ട കൂട്ടുകാരന്റെ-

യതേ രുചി.

അതേ കടുപ്പം.