Sunday, January 6, 2013

കാശിയ്ക്കു പോകുന്ന കഥയും കവിതയും

(പണ്ടെങ്ങോ കാശിയ്ക്കു പോയിട്ട്‌, ഇനിയും മടങ്ങാത്ത മണ്ണാങ്കട്ടയെയും കരീലയെയുമോർത്ത്‌.)




എന്റെ കവിതയും നിന്റെ കഥകളും


കാശിയ്ക്കു പോകയാണ്‌.



കവിതയ്ക്ക് കാറ്റിനെപ്പേടി.



വാക്കും വരികളും

വരികൾക്കിടയിലെ വരമ്പും

ആറ്റിക്കുറുക്കിയടുക്കി വച്ചിട്ടുള്ള

പ്രാണപർവങ്ങളു,മമ്മ വഴികളും



അയക്കോലിൽ നീട്ടിവിരിച്ചിട്ട മൗനവും

പാട്ടിലെ നീട്ടലും

നീ പോലും



ഒരു പക്ഷേ, കാറ്റിലെങ്ങാനും

പറന്നു പോയെങ്കിലോയെന്നോർത്ത്.



കഥയ്ക്കാണെങ്കിലോ മഴപ്പേടി.



അർത്ഥങ്ങൾ,ചിത്രങ്ങളാ-

യിരം കാന്താരി നീളെപ്പടർന്ന

നിശാഹൃദന്തങ്ങൾ.



അക്ഷരപ്പൂട്ടു തുറക്കുവാനാവാതെ

യെന്നോ മറന്ന വികാരസമുദ്രങ്ങൾ

പാതിപ്രണയിച്ചുപേക്ഷിച്ചതാം പകൽ



എന്റെ നദീമുഖത്തേയ്ക്കു

നീ കോറിയ

നേർത്ത വെട്ടത്തിൻ തൊടുകുറിച്ചായവും



ഒക്കെയൊരു

മഴച്ചീന്തലിലെങ്ങാനും

മാഞ്ഞുപോയെങ്കിലോയെന്നോർത്ത്.



എന്റെ കവിതയും നിന്റെ കഥകളും

കാശിയ്ക്കുപോകയാണ്‌.

കൂടെ കാറ്റുപേടിയും മഴപ്പേടിയും കൂട്ടുപോകയാണ്‌.



മഴപെയ്തൊലിയ്ക്കുമ്പോൾ

നിൻ കഥാചിത്രങ്ങൾ

സ്വരവ്യഞ്ജനങ്ങളാൽ പൊതിഞ്ഞുപിടിയ്ക്കും ഞാൻ.



ആൾപ്പൊക്കമുള്ള ഗുഹാന്തർഗതങ്ങളിൽ

തർജ്ജമ ചെയ്തു

പകർത്തി സൂക്ഷിയ്ക്കും ഞാൻ.



പകരം,

കാറ്റുവരുന്നേരമർത്ഥഭാരം കൊണ്ടെന്റെ

കവിതയെത്താങ്ങിയുറപ്പിച്ചു നിർത്തണേ !



നേർത്ത ഛന്ദസ്സിൻ മണിത്തൂവലാകവേ-

യുൾക്കനിവോടെയടുക്കി സൂക്ഷിക്കണേ !



എന്റെ കവിതയും നിന്റെ കഥയും കാശിയ്ക്കു പോകയാണ്‌

കൂടെ കാറ്റുപേടിയും മഴപ്പേടിയും

കൂട്ടുപോകയാണ്‌.



പിൻപറ്റിയുണ്ടൊരു കുഞ്ഞുപ്രാർത്ഥനയും.



“കാറ്റും മഴയുമൊരുമിച്ചൊരിക്കലും

വരല്ലേ വരല്ലേയെന്ന്“