ട്രെഡ്മില്ലിലോടുമ്പോൾ
കൂടെവരുന്നില്ല, കൂട്ടുകാർ
നാട്ടുവിശേഷങ്ങൾ
പാതിവിരിഞ്ഞനോട്ടങ്ങൾ
പരിഭവപ്പച്ച പുരട്ടിയ വാക്കുകൾ
വക്കുപൊട്ടിപ്പുഴയോരത്തേക്കു നീളുന്ന
നേർത്ത വഴിനാമ്പുകൾ
മഴവില്ലുചേർത്തു ചാലിച്ച
കുശലങ്ങൾ,
സുകൃതങ്ങളും.
കൂടെയോടുന്നില്ല, മരങ്ങൾ
ഉദയരവി
രവിതൻ സിതാറിൽ മൃദുവീചിപോലുണരും
പകലിൻ തിരുമുഖം.
അപ്പോൾക്കുറിച്ചിട്ട
ജീവന്റെയാദ്യ വരി.
ട്രെഡ്മില്ലിലോടുമ്പോൾ
കൂടെവരുന്നില്ലൊരാളും,
പ്രണയവും.
അല്ലല്ല.
കൂടെവരുന്നുണ്ട്,
ചായംപുരട്ടി മിനുക്കിയ
ഭിത്തികൾ.
ചില്ലലമാരയിൽ
നിന്നുറ്റുനോക്കുന്ന വെങ്കലബുദ്ധൻ.
താളഭംഗപ്പെട്ട്,
പാതിയിൽ വച്ചേ
മുറിച്ചുമാറ്റപ്പെട്ട പാദുകം.
കൂടെയോടുന്നുണ്ട്,
കണക്കുകൾ
ആലംബമറ്റ കിനാവുകൾ
ഒറ്റമരം പോലുമില്ലാതുരുളുന്ന
ജീവന്റെയാദിമ തൃഷ്ണ.
പച്ചകഴിഞ്ഞിറ്റു പീതം,
പിന്നെ നീണ്ടചുവപ്പിന്റെ
ജാഗ്രത.
ട്രെഡ്മില്ലിലോടുമ്പോൾ,
കൂടെയോടുന്നില്ല
കൂട്ടുകാരെങ്കിലും
കൂടെവരുന്നുണ്ട്,
മൃത്യുവിലേക്കുള്ള
ദൂരവും കാണിച്ചൊരജ്ഞാതൻ.