Tuesday, September 30, 2014

സ്പർശം





കാണാതിരുന്നു നാം
കണ്ടുമുട്ടുന്നേരം
കാണാതെപോകുന്നു വാക്കുകൾ.

വാക്കിന്റെ നേർത്ത ഞരമ്പിൽ
കൊരുത്തിട്ട നാനാർത്ഥം.

അർത്ഥപ്പൊലിമയിൽ തൂവും
ചിരിനിലാവാ-
കാശമുറ്റത്തെയൊറ്റ നക്ഷത്രവും !

എങ്ങുപോയിത്രനാളെന്നോ
എത്രമേൽ സൌഖ്യമെന്നോ
അതല്ല,

കാലം‌പുതുക്കിപ്പണിഞ്ഞ
മനസ്സിലെങ്ങാനുമെൻ
പാഴുറ്റ സ്നേഹമോ
പാട്ടോ
കിനാക്കളോ

മായാതെ ചുറ്റിപ്പുണരുന്നുവോ-
യെന്നോ ചോദിച്ചതില്ല ഞാൻ.
(ചോദിപ്പതെങ്ങനെ?)

കൈയകലത്തെത്തി നിൽക്കുന്ന
നീ പോലും
കണ്ണിൽ‌പ്പെടാത്തത്ര
ഘോരതമസ്സൊന്നിൽ
മുട്ടുവടിയൂന്നി മെല്ലെ മുന്നേറുമ്പോളെ-
ന്തു ചെയ്യേണ്ടു ഞാൻ ?

നീണ്ടു തോളിൽ വീണ
നിന്റെ സ്പർശം പൊതിഞ്ഞങ്ങു
നിൽ‌പ്പല്ലാതെ !

Sunday, September 7, 2014

അന്തർദ്ദേശീയം



അയൽ‌രാജ്യങ്ങളാണ്.

അതിർത്തിവഴക്കുകളും
ഉടമ്പടികളും
ആവോളം നടത്തിയിട്ടുണ്ട്.

ഒന്നും ഫലം കണ്ട മട്ടില്ല.

എങ്ങും വിന്യസിച്ചിട്ടുണ്ട്,
സ്പർശമാത്രയിൽ പൊട്ടുന്ന
ക്ഷോഭങ്ങൾ.

എവിടെയും ലാക്കുനോക്കിയിരിപ്പാണ്
സംശയത്തിന്റെ തീക്കണ്ണ്.

ആളില്ലാ വിമാനമോ
അന്തർവാഹിനികളോ
എപ്പോൾ വേണമെങ്കിലും അതിക്രമിച്ചുവരാം.

തകർന്നുപോയെന്നിരിക്കും,
അഖണ്ഡതയുടെ ഗോപുരം.

അങ്ങനെയിരിക്കെ,
അവിചാരിതമായാണ് തീരുമാനം വന്നത്,
പന്ത്രണ്ടുമണിക്കൂർ നീളുന്ന
വെടിനിർത്തലിന്.

ഒരുകണക്കിന്,
ഇടവേളകൾ നല്ലതാണെ-
ന്നെനിക്കും തോന്നി.

കണ്ടില്ലേ,
പുത്തൻപടവും
ഡിന്നറും കഴിഞ്ഞുവന്ന്
ഒറ്റപ്പുതപ്പിലുറങ്ങുന്ന
നയതന്ത്രം.

സയാമീസ് കുരുന്നുകളെന്നേ

ആരും പെട്ടെന്നു പറയൂ !!