Monday, December 22, 2014

വെളിവ്

കനകത്തിലോ
ശിലയിലോ
ദാരുമനസ്സിലോ
കുറഞ്ഞപക്ഷം
കുഴമണ്ണിലെങ്കിലുമോ

പകർത്തിസൂക്ഷിക്കണമെന്നു
കരുതിയതാണ്,
നമ്മുടെ കൂട്ടിനെ.

അവസാനം
അതുമാറ്റി.

സ്ഥാവരങ്ങളെപ്പൊതിയുന്ന
അവിരാമനിശ്ശബ്ദതയിൽ
പരസ്പരം
നാം
മറന്നുപോയെങ്കിലോയെന്നു പേടി.

അതുവേണ്ട.

ഒടുക്കം,
ഒഴുക്കുനീറ്റിന്റെ
ശുഭ്രപാളികളൊന്നിൽ

വെടിപ്പോടെ
വരഞ്ഞിട്ടു.

എന്നെങ്കിലും
നമ്മളെത്താതിരിക്കുമോ

സമുദ്രാന്തർഗ്ഗതത്തിലെ
വീട്ടിലും

വെളിവിലും.

നെയ്യപ്പൻ

അയ്യപ്പന്റമ്മ
നെയ്യപ്പം ചുട്ട മണം വരുമ്പം
എനിക്കൊരു കവിയെയോർമ്മ വരും.

ചീകിവെക്കാത്ത മുടിപോലുള്ള
ചിലതെരുവുകളോർമ്മ വരും.

തെരുവിലൂടെ,
എപ്പോൾ വേണമെങ്കിലും
കടന്നു വരാവുന്ന

പാദരക്ഷയില്ലാത്ത
വരികളോർമ്മ വരും.

വരികൾക്കിടയ്ക്കെങ്ങാനും
പുലിപ്പാലുകിട്ടുമോയെന്നു
തേടുന്ന കവിതയുടെ
ദൈവത്തെയോർമ്മ വരും.

ഓർമ്മവന്നോർമ്മ വന്ന്
ഞാനങ്ങനിരിക്കുമ്പം
കാക്ക കൊത്തി-
ക്കടലിലിട്ടു കളഞ്ഞല്ലോ

നെയ്യപ്പത്തിന്റെ വരികൾ !