കനകത്തിലോ
ശിലയിലോ
ദാരുമനസ്സിലോ
കുറഞ്ഞപക്ഷം
കുഴമണ്ണിലെങ്കിലുമോ
പകർത്തിസൂക്ഷിക്കണമെന്നു
കരുതിയതാണ്,
നമ്മുടെ കൂട്ടിനെ.
അവസാനം
അതുമാറ്റി.
സ്ഥാവരങ്ങളെപ്പൊതിയുന്ന
അവിരാമനിശ്ശബ്ദതയിൽ
പരസ്പരം
നാം
മറന്നുപോയെങ്കിലോയെന്നു
പേടി.
അതുവേണ്ട.
ഒടുക്കം,
ഒഴുക്കുനീറ്റിന്റെ
ശുഭ്രപാളികളൊന്നിൽ
വെടിപ്പോടെ
വരഞ്ഞിട്ടു.
എന്നെങ്കിലും
നമ്മളെത്താതിരിക്കുമോ
സമുദ്രാന്തർഗ്ഗതത്തിലെ
വീട്ടിലും
വെളിവിലും.