Wednesday, December 19, 2018

സ്നേഹഗജം

സ്നേഹം എന്തെന്നറിയാൻ
നാലു കുരുടരൊന്നിച്ച് പോയി.

സ്നേഹത്തിന്റെ ബലിഷ്ഠമായ കാലുകളിൽ തലോടവെ
ഒരു കുരുടന് വെളിച്ചപ്പെട്ടു:
ഏതു കാറ്റിലും മഴയിലും
കുലുങ്ങാത്ത വീട് !

തുമ്പിയിൽ തൊട്ടുരുമ്മി നിന്ന്
മറ്റൊരുത്തൻ പറഞ്ഞു:
തോളിൽ ചേർത്തണയ്ക്കുന്ന
ബലിഷ്ഠ പരിരംഭണം.

ആനവാലിൽ വിരലോടിച്ച് മൂന്നാമൻ പറഞ്ഞു:
ഭവഭീതിഹരിക്കു-
മണിവിരൽ മോതിരം
തന്നെ.

മേദുരാകാരത്തിൽ തടവുമ്പോൾ നാലാമനിങ്ങനെയോതി:
സഹ്യന്റെ ആനമുടിയിതാ!

നാനാർത്ഥങ്ങളുടെ നിറമഴയിൽ
നിന്ന്
സ്നേഹഗജം കുളിർത്തു.

മഴ തോർന്ന്
ഉടൽച്ചങ്ങല മുറുക്കുമ്പോൾ
ഉടയോന് ഒരാത്മഗതം

'ഉത്സവം
കൂപ്പിലെ പണികൾ
പലവേലകൾ
മുടക്കുമുതൽ തിരിച്ചു കിട്ടാൻ
എത്ര സീസൺ വേണ്ടി വരും ?'

ഇപ്പോൾ മുറ്റത്ത് സ്നേഹഗജമില്ല

പകരം,
നാലുപേരെക്കൊന്ന
പ്രാന്തൻ മത്തേഭം

പാംസു സ്നാനം നടത്തി
നില്പാണ് !!!



Monday, December 3, 2018

അത്താഴം


നാടുചുറ്റിച്ചുറ്റിയൊടുക്കം

 ഞാൻ വീടണഞ്ഞപ്പോൾ
നീ വിളക്കണച്ചുറങ്ങാൻ കിടന്നിരുന്നു.

തട്ടുമുട്ടു കേട്ട് വാതിൽ തുറന്ന്
 നീ ചിരിച്ചു നിന്നു.

കടുത്ത നിശാനിയമമാണ് നഗരത്തിൽ
വിളക്ക് കൊളുത്തിക്കൂടാ.

സാരമില്ല.
മനസിന്റെ വിളക്ക് നീയുമ്മറത്ത് കൊളുത്തിവച്ചു,
നാം പരസ്പരം കണ്ടു!

"നല്ല  വിശപ്പുണ്ട് "

എന്റെ ശബ്ദം
വിശന്ന കടുവയുടേതു പോലെ തോന്നിച്ചു .

നീ കുശിനിയിലേക്കോടി!

അരി തീർന്നിരിക്കുന്നു
ഉപ്പുമുളകുമല്ലി പലവ്യഞ്ജനങ്ങളും
കായ്കറികളും തീർന്നിരിക്കുന്നു.

നഗരത്തിലാണെങ്കിൽ നിശാനിയമം
കടകളടവ്.

എന്തു ചെയ്യും!
ഞാനസ്വസ്ഥനായി

നീ പെട്ടെന്ന് പ്രകാശിച്ചു !

അടുക്കളപ്പെട്ടിയുടെ അണിയറയിൽ
നിന്ന് പിടിയരിപ്പാത്രം കണ്ടെടുത്തു.

വറുതിമാസങ്ങളിലേക്ക് കരുതിയതാണ്
നാഴൂരി കാണും

നീ ചോദിച്ചു
കവിതയുടെ ഒരു തുണ്ടു മധുരം തരുമോ?
പ്രണയത്തിന്റെ ഒരു പിടി ഉണക്കമുന്തിരിയും!

എനിക്കു ചിരി വന്നു
കവിതയ്ക്കിപ്പോൾ മധുരമില്ല
പ്രണയമുന്തിരികൾ പൂക്കാറുമില്ല
എന്നാലും ശ്രമിച്ചു നോക്കാം.

പരതിപ്പരതിയൊടുക്കം
കിട്ടി.

കവിതയുടെ മധുരവും
പ്രണയം കിനിയുന്ന മുന്തിരിയും.

സ്നാനം ചെയ്ത് ഞാനോടിയെത്തുമ്പോഴേക്കും
മധുരാന്നം വിളമ്പി വെച്ച്
കാത്തിരിപ്പാണു നീ.

ഒറ്റപ്പാത്രത്തിൽ നാമുണ്ണുമ്പോൾ
ജീവിതമാകെ മധുരം.



Tuesday, September 18, 2018

വായന

നിന്നെ വായിക്കേണ്ടത് ദേവനാഗരി പോലെ
ഇടത്തു നിന്ന് വലത്തേക്കല്ല.

അറബിക്കഥ പോലെ ഇടത്തേക്കുമല്ല.

ക്യൂണിഫോമിന്റെ ദുരൂഹ ചിത്രങ്ങളിലോ
ദ്രാവിഡന്റെ വട്ടെഴുത്തിലോ
നീ തെളിയുന്നില്ല.

നിന്നെ എഴുതിയിരിക്കുന്ന ഭാഷയുടെ
ലിപികൾ
സന്ധികൾ സമാസങ്ങൾ
അലങ്കാരപ്പെരുമകൾ

അതിന്റെ സമഞ്ജസമായ
പൊരുൾ

ഒന്നും ആർക്കും
മനസിലാകുന്നില്ല

ഒടുക്കം
മാറാപ്പിനുളളിൽ
കനകമുന്തിരിയും കുന്തിരിക്കവുമായി
മഴ മേഘത്തിന്റെ നിറമുള്ള
ഒരു യാത്രികൻ വന്നണഞ്ഞു.

മഴയുടെ താളത്തിൽ
ഖരഹരപ്രിയ കൊണ്ട് വിസ്തരിച്ച്
അവൻ നിന്നെ വായിച്ചെടുത്തു,
അനായാസേന.

പൂ വിടരുന്നത്

ഒരു പൂ വിടരുന്നത്
പതുക്കെ
പ്പതുക്കെ

ഓരിതൾ
ഈരിതൾ
മൂവിതളെന്ന്

അടിയളന്ന്
ധ്യാന സൂക്ഷ്മമായ്
ആകാശ വിശാലതയിലേക്ക്
മിഴി തുറക്കുമ്പോലെ
യാണെന്നുള്ളത്

നമ്മുടെ ധാരണ മാത്രമാണ്.

ചില കവികളുടെ ഭാവന മാത്രമാണത്.

തിരസ്കരിക്കപ്പെട്ട തങ്ങളുടെ പ്രണയകവിതകൾ
പത്രാധിപർ തിരിച്ചയക്കുമ്പോൾ

അവർ ഓരോ കഥകൾ സൃഷ്ടിക്കും.

നാട്ടുവേലിപച്ചകളെ സ്വപ്നം കാണാൻ
പഠിപ്പിച്ചതിന്
ചെമ്പരത്തിയെ അവർ ഭ്രാന്തിയാക്കിക്കളഞ്ഞു.

അകാലത്ത് അണിഞ്ഞൊരുങ്ങിയ
പാലപ്പൂവിനെ അഭിസാരികയാക്കി
ക്കളഞ്ഞവർ.

പോരാത്തതിന് ഒരു യക്ഷിക്കഥയും!

ഇംഗിതത്തിന് വഴങ്ങാതിരുന്ന നിത്യ കല്യാണിയെ
ശവനാറിയെന്ന് മുദ്രകുത്തി നാടുകടത്തിയതും

ആമ്പൽ മലരിനെ ചന്ദ്രനോട് ചേർത്ത്
അപവാദം മെനഞ്ഞതും ഇവർ തന്നെ.

പൂ വിരിയുന്നതെങ്ങനെയെന്നല്ലേ
നാം പറഞ്ഞു വരുന്നത്?

ഇനി കേട്ടോളൂ


ത്രിസന്ധ്യയ്‌ക്കോ
ഇരുൾ പരന്നിട്ടോ

പേടിയുടെ മുഖപടം നീക്കി
യൊരു ഒളിഞ്ഞു നോട്ടമാണാദ്യം.

ആരെങ്കിലും?
ഒരു നിഴലോ
ഗന്ധർവ്വനോ ആരെങ്കിലും?

നോക്കിലും നടപ്പിലും
ശ്രദ്ധ വേണമെന്നുള്ള
അമ്മ തന്ന ആദ്യ പാഠം
അപ്പാടെ അനുസരിക്കും.

പിന്നെ ഹരിത നിശബ്ദതയിൽ
നിന്ന് ഒരു നേർത്ത വർണ്ണ രേണു.

ആരാധകന്റെ മനസിലേക്ക്
പൊടുന്നനെയൊരു വെളിപ്പെടൽ.

ഇതളഴിഞ്ഞഴിഞ്ഞ്

ആദ്യ പ്രണയത്തിന്റെ
വെമ്പൽ പോലെ
അവിരാമം!.

ആദ്യമായി മിണ്ടുമ്പോലെ
ആപാദചൂഡ മധുരം !!