Friday, January 18, 2019

ആഗോള താപനം




ക്ലാസ് മുറിയിൽ
ഉച്ചമയക്കത്തിന്റെ ചായ് വ്

ആഗോള താപനത്തെപ്പറ്റി
ഉരുകി നിൽക്കയാണ് ടീച്ചർ

'ആർട്ടിക്കിലെ മഞ്ഞുമലകൾ
ഉരുകിയുരുകി

ദ്വീപുകൾ
തുരുത്തുകൾ
തീരങ്ങളുടെ നേർമ്മയേറിയ കവിളുകൾ
സ്നേഹത്തിന്റെ മാമരങ്ങൾ
വൻകരകളുടെ സ്വാസ്ഥ്യം

ഒക്കെ
മെല്ലെ മെല്ലെ
അപ്രത്യക്ഷമാകും'

ക്ലാസൊന്ന് ഉലഞ്ഞമർന്നു.

'നമ്മുടെ ഇടങ്ങളിലേക്ക്
ഒരു നാൾ
ഒരശാന്തസമുദ്രം കടന്നു വരും.

ജനപഥങ്ങൾ
തൊടികൾ
വീടകങ്ങൾ
ദയാർദ്രമായ മനസ്സുകൾ

ഒക്കെ കടലെടുക്കും'

കുഞ്ഞുങ്ങൾ പെട്ടെന്ന് അസ്വസ്ഥരായി.

ക്ലാസ് ഒന്നടങ്കം ആരാഞ്ഞു
" എന്നിട്ട് ?"

ടീച്ചർ തുടർന്നു:

'എന്നിട്ടെന്താകാൻ
ഒടുക്കം രണ്ടു പേർ മാത്രം
അവശേഷിക്കും.

ദിശാ സൂചിയില്ലാത്തൊരു
പ്രണയ നൗകയിൽ
ഒട്ടിച്ചേർന്ന പോലെ
ഒരാണും പെണ്ണും '.

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി

അതു താനാണെന്ന് ഓരോ ആൺകുട്ടിയും
ഓരോ പെൺകുട്ടിയും വിശ്വസിച്ചു.

അവർക്ക് വീണ്ടും എന്തോ
ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ,
പീരിഡ് കഴിയുന്ന മണിയൊച്ചയിൽ
ക്ലാസ് മുറി കടലെടുത്തു പോയി.

ഗോളതാപനം കഴിഞ്ഞു!

ഇനി കുമാരസംഭവത്തിന്റെ
നവീന വർഷ ബിന്ദു !!