Monday, May 28, 2012

സഖാവിന്റെ മുഖം

അമ്പത്തൊന്നുരു

വായിച്ചു കഴിഞ്ഞിട്ട്

മൃത്യുവടച്ചു വച്ചിരിക്കയാണ്‌

സഖാവിന്റെ മുഖം.



പുനർവായനകളിലിളകി

ക്രമം തെറ്റിക്കിടപ്പുണ്ട്

വാക്കുകളും

വരകളും.



ആഴമേറിയ അപഗ്രഥനങ്ങളിലുലഞ്ഞ്

അടർന്നു പോയിട്ടുണ്ട്

അലങ്കാരങ്ങളും

സന്ധിയും.



വാരിക്കെട്ടി-

പ്പുറന്തളത്തിലെങ്ങാനും

മറന്നുവച്ചേക്കാമെന്നു കരുതുമ്പോൾ



വരുന്നല്ലോ!

വരികൾപൊട്ടി-

ച്ചെമ്പരത്തിച്ചിന്തകൾ.



തുന്നിക്കൂട്ടി-

യുരപ്പുരയിലെങ്ങാനും

അടച്ചിട്ടേക്കാമെന്നു വയ്ക്കുമ്പോൾ



വിടർന്നല്ലോ!

മുളനീട്ടി

നാനാർത്ഥത്തിന്റെ ചിന്തുകൾ.





Wednesday, May 16, 2012

ഉടൽവായനയുടെ ക്രമം



വായിക്കാനെന്തെങ്കിലും


പരതി നടന്നതിന്നൊടുക്കം

കയ്യിൽത്തടഞ്ഞ-

തൊരുടലാണ്‌.



പേടിയുടെ

പുസ്തകമുറികളൊന്നിൽ

പുറഞ്ചട്ടപോലുമില്ലാതെ

കിടപ്പായിരുന്നത്.



വീടെത്തി-

യേകാന്തത്തിൽ

വായന തുടങ്ങുമ്പോൾ

അത്ഭുതം!



അക്ഷരങ്ങളൊന്നുമേ

കാണ്മാനില്ല.



എവിടെപ്പോയിരിക്കുമവരെന്നു

സശ്രദ്ധം

തിരയുമ്പോൾ



തെളിയുന്നുണ്ടോരോ

താളിലും, തളിരിലും

ചില വരകൾ,കുറികളും.



അടുക്കില്ലാതെ ചില ചിന്തകൾ

ഇടയ്ക്കു നിർത്തിപ്പോയ പാഠങ്ങൾ,കണക്കുകൾ

ആർക്കുമേ തിരിയാത്ത ക്യൂണിഫോം വഴക്കങ്ങൾ.



അത്തരം ഭാഷകളെ-

യടുത്തറിയാവുന്നൊരാളാണതു

പറഞ്ഞത്.



" ലിപിയല്ലിത് !

രുചിഭേദത്തിന്റെയളവും മുറിക്കലും

ഋതുഭേദത്തിന്റെ നനവും നിറയ്ക്കലും

മാത്രം.



എന്നാലും സാരമില്ല

വായിക്കാനെളുപ്പമീ കാവ്യം.



ബ്രെയിൽ മാതൃകയെന്നോണം

വിരലോടിച്ചാൽ മതി,

അഴിഞ്ഞേവീണുകിട്ടു-

മക്ഷരരഹസ്യങ്ങൾ "









ക്യൂണിഫോം- അതിപ്രാചീന വരമൊഴി

ബ്രെയിൽ- വിരൽസ്പർശം കൊണ്ടറിയുന്ന, അന്ധരുടെ ഭാഷ,









Sunday, May 13, 2012

ഒരു വിമാനദുരന്തം



പറന്നുയരാൻ ശ്രമിക്കവെ
വെടിയേറ്റതാണ്‌.

നിലയറ്റ്
താവളത്തിലേക്കു തന്നെ
കൂപ്പുകുത്തുകയാണ്‌,
ഒറ്റയാത്രികനുള്ളൊരു
പോർവിമാനം.

ഓർമ്മകളിൽ നിന്ന് വേർപെട്ടും
കളിചിരികളിൽ നിന്ന് കാൽവഴുതിയും
പ്രശാന്തമായൊരാഴത്തിലേക്ക് വീണ്‌

“ബ്ളും”

എന്നു വിലയപ്പെടുന്നുണ്ട്
മായക്കാഴ്ച്ചകൾ പതിച്ചൊരു പതംഗഗൗരവം.

ഓടിക്കൂടിയ കാഴ്ചക്കാർക്കിടയിലേക്ക്
കോക്പിറ്റ് തുറന്നിറങ്ങി വരുന്നുണ്ടല്ലോ
തൂങ്ങിച്ചത്തവന്റെ കാലുകൾ.

ഏതൊരജ്ഞാത റിപ്പബ്ളിക്കിന്റെ
പതാകയാണാവോ
അവന്റെ കഴുത്തിനെ ചുറ്റിപ്പിണയുന്നത്.

ഏതപൂർണകവിതയുടെ
ലിപിവിന്യാസമാണാവോ
അവന്റെ കടക്കണ്ണു തൂർന്ന്
ചുവന്നൊഴുകുന്നത്.


എന്തായാലും ആശ്വാസത്തിനു വകയുണ്ട്.

നെഞ്ചോടുചേർത്ത്
താങ്ങിപ്പിടിച്ചിട്ടുണ്ടവൻ
സ്മൃതികളുടെ കനത്ത ബ്ളാക്ബോക്സ്.



















Sunday, May 6, 2012

പെയ്യാമഴകളുടെ നഗരം

എന്റെനഗരം കരിമേഘങ്ങളുടെ വലിയൊരു സങ്കേതമാണ്‌.




മഴവില്ലുവിതാനിച്ച

അതിന്റെയോരോ മോടിയിലുമെടുപ്പിലും

മേഘപ്പകർച്ചയുടെ മേലൊപ്പുകാണാം.



പുലർച്ചയുണരുമ്പൊഴേ, മട്ടുപ്പാവിന്നരികിൽ

പെയ്യുംപെയ്യുമെന്ന് പറഞ്ഞ്

ശുഭദിനം നേരാറുണ്ടൊരു നീലവർണൻ.



ലിഫ്റ്റിൽ പതിവായ്കാണാറുണ്ട്

കാരുണ്യത്തിന്റെ നിറഞ്ഞുതുളുമ്പലിൽ

കനപ്പെട്ടുപോയൊരു മേഘരൂപനെ.



ആളൊഴിഞ്ഞ മുക്കിലും മുടുക്കിലുമൊക്കെ

കടക്കണ്ണെറിഞ്ഞ്

വികാരനിർഭരരായ് പിന്തുടരാറുണ്ട്

ഇനി ചിലർ.



എന്റെനഗരം കരിമേഘങ്ങളുടെ വലിയൊരു സങ്കേതമാണ്‌.



നിരത്തിലൂടൊഴുകാറുണ്ട്, നിത്യം

ഗൗരവക്കണ്ണട വച്ച

കാർമുകിലുകളുടെ ഗതാഗതം.



ചിലനേരങ്ങളിൽ

ചില്ലുജാലകംതാഴ്ത്തിക്കൈവീശി

എപ്പോൾ വേണമെങ്കിലും പെയ്തൊഴിയാമല്ലോ-

യെന്നു ചിരിച്ച് കടന്നുപോകാറുണ്ട്, ചിലസ്നേഹങ്ങൾ.



തൊട്ടുരുമ്മിയും പുണർന്നു-

മുടനെത്തുമൊരു വൻമഴയെന്നു മൊഴിഞ്ഞും

ഉള്ളിലേക്കുറ്റുനോക്കി

നില്ക്കാറുണ്ട് ചിലകുറിഞ്ഞിമേഘങ്ങൾ.



ഇതിനിടയിൽ

നാമെങ്ങോവച്ചു മറന്നുപോകുന്നു

പ്രണയക്കുടയും

മഴയുടുപ്പും.



എന്റെനഗരം കരിമേഘങ്ങളുടെ

വലിയൊരു പ്രദർശനശാലയാണ്‌



പെയ്യാമഴകളുടെ ലോകതലസ്ഥാനവും ഇതുതന്നെ.



Tuesday, May 1, 2012

വ്യാധനും വാൻഗോഗും

അവയവങ്ങളുടെ
ആഴ്ചച്ചന്തയിൽ വച്ചാണ്‌
അവരാദ്യം കണ്ടുമുട്ടുന്നത്.
അനാഥമായ ഒരിടംചെവിയും
പെരുവിരലും.

ആശ്ളേഷത്തിനും
ഉപചാരവാക്കുകൾക്കും ശേഷം
അവർ വിശദമായി പരിചയപ്പെട്ടു.

ചെവിയാണ്‌ തുടക്കമിട്ടത്

മഞ്ഞപ്പൂക്കളുടെ ശബ്ദം സഹിക്കവയ്യാഞ്ഞാണ്‌
വിൻസെന്റ് എന്നെ മുറിച്ചു കളഞ്ഞത്.
പിന്നെയങ്ങോട്ടു പോയിട്ടില്ല.

സൂര്യകാന്തികളുടെ നിറക്കൂട്ടുകളഴിച്ചിട്ടും
ബധിരവർഷങ്ങൾക്ക് ബീതോവനെപ്പകർന്നും
ഉപജീവനം നടത്തുന്നു.

ആകട്ടെ, നിന്റെ കാര്യമോ?

പെരുവിരൽ പറഞ്ഞു.

അസ്ത്രവേഗങ്ങൾക്ക് വഴിപറഞ്ഞുകൊടുത്തും
പർജ്ജന്യം കൊണ്ടു പൂവിട്ടും
ഗുരുപൂർണിമയിൽ മാത്രം ഒരിക്കലുണ്ടും
അങ്ങനെ കഴിയുന്നു.

Saturday, April 28, 2012

ആദ്യത്തെ നര



ജന്മത്തിന്റെയിരുൾവഴിയിലേക്ക്
പൂക്കാലം വരുന്നുണ്ടേയെന്നു പറഞ്ഞാണ്‌
ആദ്യത്തെ നര വരുന്നത്.

നോക്കുമ്പോൾ ശരിയാണ്‌.

ഉച്ചിയുടെ ഒത്തമദ്ധ്യത്തിൽ
ഇലഞ്ഞിപ്പൂവിതൾ നീട്ടി
വസന്തത്തിന്റെ തിടുക്കം.

ഏറ്റം നല്ല ഉടുപ്പണിഞ്ഞ്
മധുരം നുള്ളി
വാസന്തീ വാസന്തീയെന്ന്
നാമവളെയെതിരേറ്റുനില്ക്കേണ്ടതാണ്‌.

ചെത്തിചേമന്തികൾക്കൊപ്പ-
മൊരാൾക്കൂട്ടഫോട്ടോയിലേക്ക്
ലജ്ജയില്പ്പൊതിഞ്ഞവളെ
യൊരുക്കിവിടേണ്ടതാണ്‌.

എന്നാൽ
അതൊന്നുമല്ല നടന്നത്.

ചമയക്കോപ്പുകൾ വില്ക്കുന്ന
പീടികയിൽ നിന്നിറ്റ്
കരിഞ്ചായം വാങ്ങിപ്പൂശി
നാമവളെ മറച്ചിട്ടു.

അകാലവസന്തമെന്ന് പിറുപിറുത്ത്
രാപ്പാതിയിലേക്ക്
വരച്ചിട്ടു.

 

Tuesday, January 3, 2012

പതിനേഴുകാരിയെ എഡിറ്റ്‌ ചെയ്യുമ്പോള്‍

ഇത്രയേറെ നിലാച്ചിരിവേണ്ടെന്നു പറഞ്ഞ്‌
ചിറകുമുറിച്ചുകളഞ്ഞത്‌ അച്ഛനാണ്‌.

ജാലകത്തിലൊരു ചതുരക്കടല്‍ മാത്രം തന്ന്
ആകാശമത്രയുമിടിഞ്ഞുപോയതറിയാം.

മരങ്കേറിയുടെ വികൃതിക്കൈയെന്നുപറഞ്ഞ്‌
വല്ലിയത്രയുമഴിച്ചുകളഞ്ഞത്‌ പൊന്നാങ്ങളയാണ്‌.

കാണെക്കാണെപ്പൊഴിഞ്ഞു പോയതറിയാം
കാടോര്‍മ്മയുടെ ചിറ്റം.

വേണ്ട! മഴക്കറുമ്പിയോടൊത്തുള്ള കൂട്ടെന്നു മുരണ്ട്‌
പടിവാതിലടച്ചുകളഞ്ഞതു പാറോതിയാണ്‌.

ആടിയറുതിയ്ക്കു മുമ്പേ പിണങ്ങിപ്പോയതോര്‍ക്കുന്നുണ്ട്‌
മയിലമ്മയും മക്കളും.


ഇനിയെന്തുബാക്കിയെന്നു
സന്ദേഹപ്പെട്ടു പരതുമ്പോള്‍

എന്റെയര്‍ക്കസൂര്യദിവാകരന്മാരേ
അധികമൊന്നുമില്ല ഞാനിനി
അധികമൊന്നുമേയില്ല ഞാനിനി

ഒരുപാതിയിലൊളിഞ്ഞ്‌
തളത്തിലും
ചാവടിയിലും
വെട്ടിയൊരുക്കി വച്ച ബോണ്‍സായ്‌

മറുപാതിയില്‍ത്തെളിഞ്ഞ്‌
നിരഞ്ജന
നിര്‍മ്മല
നിവേദിതയെന്നിങ്ങനെ
ദാവണിയില്‍പ്പൊതിഞ്ഞെടുത്ത പലഹാരം

അത്രതന്നെ.