Tuesday, June 23, 2020

പ്രവാസം

ഒന്നര ദിവസത്തെ പറക്കൽ
കഴിഞ്ഞ്, വീടെത്തി
വിമാനക്കടച്ചിൽ *
മാറ്റുന്നേരം

തൊടിയിലാരവം!

അമ്മ പറഞ്ഞു
ദേശാടനക്കിളികളാണ്.

ശൈത്യം പൊറാഞ്ഞ്
പത്തയ്യായിരം മൈൽ പറന്ന്
വിരുന്നെത്തിയവരാണ്.

ഓരോ വർഷവും
ഒരുൾവിളിയുടെ പിൻപറ്റി
ഒരിഞ്ചുപോലും തെറ്റാതെ
അവർ വരാറുണ്ടു പോലും

അവരുടെ ചിറകിനുതാഴെ
പെയ്യാമഴകളുടെ ഈർപ്പവും
കവിതയുടെ പ്രവേഗവും
കൊരുത്തു വെച്ചിട്ടുണ്ടു പോലും.

നാട്ടിടവഴികളിൽ പൂത്തും
മഴത്തണുപ്പിൽ കാത്തും

ചില നേരമൊറ്റയായ്
ചിലപ്പോൾ കൂട്ടരോടൊത്തൊരിമ്പമായ്
അവരങ്ങനെ കഴിയും.

അങ്ങനെയിരിക്കെ
കൃത്യാനന്തര ബഹുലത
തുടരെ വിളിക്കുന്ന ഒരു നാൾ
അവർ തിരിച്ചു പറന്നു പോകും.

മരക്കൊമ്പുകളിൽ നിന്ന്
തൻ്റെ ചിറകുകളടർത്തിയെടുത്ത്
കാവുകളുടെ ധ്യാനം തിരിച്ചേകി
പകലിനോടൊരു വെള്ളി കടം പറ്റി
അവർ കൂടൊഴിയും.

അമ്മയുടെ വിവരണം കേട്ട്
എനിക്ക് ചിരി വന്നു.
താദാത്മ്യപ്പെടലിൻ്റെ സമുദ്രവേഴ്ചയിൽ
ഞാൻ തണുത്തു പനിച്ചു.

അന്നു വൈകിട്ട് പാനോപചാരത്തിനിടെ
പുറത്ത് വെടിയൊച്ച!

ഉറ്റ സ്നേഹിതനാശ്വസിപ്പിച്ചു.

പേടിക്കേണ്ട ചങ്ങാതി !
ഇവറ്റകളുടെ ഇറച്ചിയിലുണ്ട്
ഉത്തേജനത്തിൻ്റെ തുരഗം!

ഒറ്റപ്പെടലിൻ്റെ നരകത്തീയിൽ വീണ്
ഞാൻ വെന്തുതിർന്നു .

* Jet lag

Sunday, June 21, 2020

അച്ഛൻ


( പിതൃകാരകനായ സൂര്യനെ രാഹു ഗ്രസിക്കുന്ന ഈ ദിനം തന്നെ, "Fathers Day " വന്നത് രസാവഹമായ ഒരു ഐറണിയാണ്.
പരേതരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ അച്ഛന്മാരും ചിരം സുഖികളായി ഭവിക്കട്ടെ!)


നിരാകാരനായിരുന്നച്ഛൻ!

വെള്ളകീറും മുമ്പിറങ്ങിപ്പോകുമായിരുന്ന
തോൽചെരുപ്പിൻ്റെ ഛിൽ ...... ഛിൽ

പ്രവാസത്തിൽ നിന്ന് പാർസലിലയച്ചിരുന്ന
പട്ടുടുപ്പുകളുടെ മണം

അതിർത്തിയിലെ കാവൽപ്പുരകളിൽ നിന്ന്
സ്വപ്നം തുഴഞ്ഞു വന്ന്
മൂവർണക്കൊടിയുയർത്തിയ സ്നേഹത്തിൻ്റെ സ്വരാജ്.


കിട്ടാക്കടങ്ങളുടെ
പതിവു നീക്കിയിരിപ്പുകാരൻ.

ഒരു കവിൾപ്പുക
ഇത്തിരിത്താംബൂലം
ഒരിറക്കഗ്നി പകർന്ന
സ്ഥടികചഷകം

ദൂരെ വളവെത്തുവോളം
നീണ്ടുവന്ന നോട്ടം

മാർക്കു കിട്ടിയോ
പനി കുറഞ്ഞോ
എന്ന പതിവു ചോദ്യം

വാരാന്ത്യങ്ങളിൽ
പതിവായ് നിറഞ്ഞ
ഒരാൾപ്പൊക്കമുള്ള മഴ

നൂറു നദികൾക്ക്
നനവും, പനിനീരും
പകർന്ന സഹ്യൻ

ഇന്ന് പ്രചാരത്തിലില്ലാത്തൊരു
ഭാഷയിലെഴുതപ്പെട്ട
വിശുദ്ധ പുസ്തകം.

എനിക്കാണെങ്കിലോ കവിതയുടെ
പരലോകം കാണിച്ചു തന്ന ഗന്ധർവൻ !

അനക്കം നിലച്ച്, അച്ഛനെയിറക്കിക്കിടത്തും
നേരത്താണ്
അവിടുന്നെന്നെ പണ്ട് പഠിപ്പിച്ചൊരു
കവിതയുടെയർത്ഥം ഞാൻ പൂർണമായി ഗ്രഹിച്ചത്!

" ത്വിട്ടോലുമക്ഷികൾ നരച്ചു വളർന്നു മാറിൽ -
ത്തൊട്ടോരു താടി
ചുളിവീണു പരന്ന നെറ്റി
മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ
മട്ടോടവൻ വിലസി മേദുരദീർഘകായൻ "

അച്ഛൻ നിരാകാരനായിരുന്നില്ലെന്നും അന്നാണ് ഞാനറിഞ്ഞത് !!!




Sunday, April 12, 2020

കാത്തുനിൽപ് സ്ഥലം



പണ്ട് നാം പ്രണയം പഠിച്ച
കാത്തുനിൽപ് സ്ഥലം
ഇന്നില്ല.

പക്ഷെ, കാണും!

നാമന്നു പൊഴിച്ചിട്ട
തീവ്രസ്നേഹത്തിന്ന-
ടരുകൾ, പൊട്ടുകൾ
നിലാവെട്ടം പോലതി സൂക്ഷ്മമാം
വെളിച്ചപ്പൊടികൾ


കാറ്ററിയാതെ
മഴയൊഴുക്കറിയാതെ
കാൽച്ചവിട്ടേൽക്കാ-
തുറങ്ങാതഹർന്നിശം.




ഓർക്കുന്നുവോ
സമയം നിലച്ചുപോകുമായിരുന്ന
ആ എട്ടിരുപത് മണി നേരം.

എൻ്റെ പ്രഭാത കിരണം
നിരത്തു മുറിച്ചു വരുന്ന
സമയം.

നിന്നിൽ നിന്നെന്നിലേക്കൊരു
പ്രണയ പാഠം നിറയും
നിമിഷത്തിൻ ക്ലാസ് മുറി.

ഒരു കണ്ണുടക്കിൽ
പെട്ട് നമ്മുടെ നൗകയിൽ
കടലേറി നാമൊന്നായ്
നനയുന്ന വിശുദ്ധനേരം!

എൻ്റെ ദിനത്തിലലിവോടെ
സുബ്ബലക്ഷ്മിയമ്മ പാട്ടു നിറയ്ക്കുന്ന നേരം!

എന്നിൽ ഞാൻ വീണ്ടും
പിറക്കും മുഹൂർത്തം !!

അഗ്നി സ്പർശമേറ്റപോലെന്നുള്ളിൽ വീണു,നീ

നിത്യമായടയാളപ്പെട്ടു പോവതാ,മരക്ഷണം.



ഒരു വേള ആൾക്കൂട്ട
ത്തിരക്കിലോ -
മഴയിലൊ
വാഹനപ്പോക്കിന്നിടയിലോ
തട്ടി

നിൻ്റെ നോട്ടം
എന്നിലെത്താതെ
പോകുന്ന നാളുകളിൽ

ഉദയമെത്താദിനം
പോലെ
ഉണ്ണാ വയർ പോലെ
പൂക്കാമരം പോലെ
ഞാനെത്ര ശൂന്യൻ
ഇരുളാർന്നവൻ
ദൈന്യൻ.

അന്നു നാം പരസ്പരം
പഠിച്ച
പഠിപ്പിച്ച
മൗനഭേദത്തിൻ ലിപി

നീർത്തി വച്ച
പ്രണയ വേദത്തിൻ
നിരക്ഷരമാം പുറങ്ങൾ

നാം സ്നാനപ്പെട്ട

ഒഴുക്കു നിലയ്ക്കാത്ത
കവിതപ്പച്ച

സർഗവായന
ഛന്ദസ്സലങ്കാരങ്ങൾ.

മൗന തീക്ഷ്ണമാം
നിമിഷത്തിലഴകോടിണക്കിയ
പറയാതെ പോയോരിഷ്ടം!

പിന്നെ ജീവനിൽ
തുന്നിച്ചേർന്ന
നൂലിഴച്ചാർത്തും
സഖേ!


വീണ്ടും
സ്വയമേ തളിർക്കുന്നു
ഓരില, രണ്ടാമില
മൂവിലച്ചന്തങ്ങളിലു-
ൾപ്രിയമായിട്ടിന്നും

ഞാനതിൻ മൃദു സ്നേഹ-
ഘർഷണം പുതച്ചെൻ്റെ
ജീവരഥ്യയിൽ നിത്യം
പൊന്നുഷസ്സുണർത്തട്ടെ!
................................................

















Tuesday, June 4, 2019

നിന്റെ വീട്ടിലേക്കുള്ള വഴി

നിന്റെ വീട്ടിലേക്കുള്ള വഴി
എനിക്കറിയില്ല

പക്ഷെ മഴയ്ക്കറിയാം

ഞാൻ മഴയുടെ വീട്ടിൽ ചെന്ന് കാര്യം
പറഞ്ഞു.

മഴ ചില തടസ്സവാദങ്ങൾ നിരത്തി

പത്മനാഭനെ ഒരു പത്തു മണിക്ക് കാണേണ്ട കാര്യമുണ്ട്.

പിന്നെ പാളയത്തും
കനകക്കുന്നിലും പോകണം

മുകിൽച്ചാർത്തിന് ഒരു പുതിയ ശീല
വാങ്ങണം
ചാലയിലെ ചിദംബരയ്യരുടെ കടയിലേ അതു കിട്ടൂ.

പിന്നെങ്ങനാ?

ഞാൻ ക്ഷമയോടെ പറഞ്ഞു
കാത്തിരിക്കാം.

മഴയൊടുക്കം സമ്മതിച്ചു
ഒരു ആറു മണിക്ക് നോക്കാം

ഞാൻ മഴയുടെ നിസ്വതയാർന്ന
കൂരയിൽ വെറുതെയിരുന്നു.

പഴയ ചില പത്രമാസികകൾ
ആമസോണിൽ നിന്നാരോ
അയച്ച കത്തിന്റെ ഒഴിഞ്ഞ ലക്കോട്ട്
മഴവില്ലിന്റെ ഒടിഞ്ഞ തുണ്ട്

കടലപാരത തളം കെട്ടിയ മുറിക്കുള്ളിലിരുന്ന് ഞാനിറ്റ് മയങ്ങി.

നാലിന് ഓടിക്കിതച്ച് വന്ന്
മഴയാരാഞ്ഞു.

മുഷിഞ്ഞോ? നമുക്ക് തിരിക്കണ്ടേ

ഞാൻ വെറുതെ പുഞ്ചിരിച്ചു.

നനഞ്ഞു പോയ ഉടുപ്പുകൾ
മാറ്റി
മുടി ചീകിയൊതുക്കി തന്റെ ഭാണ്ഡങ്ങൾ തോളിലിട്ട്
മഴ പറഞ്ഞു

"പോകാം"

ഞാൻ മഴയുടെ പഴയ
വണ്ടിയിൽ കയറി.

ഞങ്ങൾ പ്രധാന നിരത്ത്
വിട്ട് മെല്ലെ ഓടാൻ തുടങ്ങി

മഴ വണ്ടി വരുന്നത് കണ്ട്
നിരത്തുകൾ കുട നിവർത്തിപ്പിടിച്ചു

കുട വാങ്ങാൻ കെല്പില്ലാത്ത
മനുഷ്യരും മരങ്ങളും
പച്ചയ്ക്ക് നനഞ്ഞു കുതിർന്നു നടന്നു

മെലിഞ്ഞ കരങ്ങൾ വീശി
നഗരത്തിലെ പഴയ വീടുകൾ
ഞങ്ങളെ എതിരേറ്റു

അനാഥവും അസ്വസ്ഥവുമായ
സ്നേഹത്തിന് ഇടയ്ക്കിടെ
ഒരു മിന്നൽക്കൊടിയുടെ
പുഞ്ചിരി സമ്മാനിച്ച്
മഴ അവനെ
ഉല്ലാസ ഭരിതനാക്കാൻ നോക്കി.

എന്തു ഫലം?

പഴയ പരാതികളുടെ ഒരു കോണിലിരുന്ന്
തന്നെയാരും തിരിച്ചറിയുന്നില്ലെന്ന് അവൻ
വിങ്ങിപ്പൊട്ടി.

നിന്റെ തെരുവിലെത്തുമ്പോൾ
പരിഭവം പോലെ നേർത്ത ഇരുട്ട്

ചില വിളക്കു കാലുകൾക്ക് പ്രകാശമില്ല.

ഇരുട്ടും തണുപ്പും
ഇഴയിട്ട സന്ധ്യയ്ക്ക്
പ്രയാസപ്പെട്ട് ഞാൻ നിന്റെ
വീട് കണ്ടു പിടിച്ചു

അഞ്ജനശ്രീധരന്റെ നാമാങ്കിത -
മായ ഉമ്മറം

മഴ തന്റെ വണ്ടി നിർത്തി
ഞാൻ മഴയെ ക്ഷണിച്ചു
ഒരു ചൂടു കാപ്പി കുടിച്ചിട്ടു പോകാം.

മഴ സമ്മതിച്ചു
വണ്ടിയൊന്ന് തിരിച്ചിട്ട്
വരാമെന്നേറ്റു

ഞാൻ മുൻവാതിൽ തുറന്ന്
അകത്തു കയറുമ്പോൾ
നിനക്ക് വിസ്മയം
പരിഭവം
എത്ര നാളായി ശബ്ദം കേട്ടിട്ട്

ഞാൻ പറഞ്ഞു
ക്ഷമിക്കുക
സ്വപ്നങ്ങളുടെ ഈ ചെറിയ വില്പനക്കാരനോട്

നല്ല ക്ഷീണം
രണ്ടു കപ്പു കാപ്പി വേണം

രണ്ടാമനെക്കാണാൻ
വാതിൽ തുറന്ന നിന്നെ
പ്പൊതിഞ്ഞ് മഴയാർത്തു!

മൺസൂൺ വന്നെന്ന്
നീ.

ഇപ്പോൾ നാം മഴ നനഞ്ഞു നില്പാണ്
ഏതൊ ജന്മത്തിലെ ഒരു പ്രദോഷത്തിൽ.

Friday, January 18, 2019

ആഗോള താപനം




ക്ലാസ് മുറിയിൽ
ഉച്ചമയക്കത്തിന്റെ ചായ് വ്

ആഗോള താപനത്തെപ്പറ്റി
ഉരുകി നിൽക്കയാണ് ടീച്ചർ

'ആർട്ടിക്കിലെ മഞ്ഞുമലകൾ
ഉരുകിയുരുകി

ദ്വീപുകൾ
തുരുത്തുകൾ
തീരങ്ങളുടെ നേർമ്മയേറിയ കവിളുകൾ
സ്നേഹത്തിന്റെ മാമരങ്ങൾ
വൻകരകളുടെ സ്വാസ്ഥ്യം

ഒക്കെ
മെല്ലെ മെല്ലെ
അപ്രത്യക്ഷമാകും'

ക്ലാസൊന്ന് ഉലഞ്ഞമർന്നു.

'നമ്മുടെ ഇടങ്ങളിലേക്ക്
ഒരു നാൾ
ഒരശാന്തസമുദ്രം കടന്നു വരും.

ജനപഥങ്ങൾ
തൊടികൾ
വീടകങ്ങൾ
ദയാർദ്രമായ മനസ്സുകൾ

ഒക്കെ കടലെടുക്കും'

കുഞ്ഞുങ്ങൾ പെട്ടെന്ന് അസ്വസ്ഥരായി.

ക്ലാസ് ഒന്നടങ്കം ആരാഞ്ഞു
" എന്നിട്ട് ?"

ടീച്ചർ തുടർന്നു:

'എന്നിട്ടെന്താകാൻ
ഒടുക്കം രണ്ടു പേർ മാത്രം
അവശേഷിക്കും.

ദിശാ സൂചിയില്ലാത്തൊരു
പ്രണയ നൗകയിൽ
ഒട്ടിച്ചേർന്ന പോലെ
ഒരാണും പെണ്ണും '.

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി

അതു താനാണെന്ന് ഓരോ ആൺകുട്ടിയും
ഓരോ പെൺകുട്ടിയും വിശ്വസിച്ചു.

അവർക്ക് വീണ്ടും എന്തോ
ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ,
പീരിഡ് കഴിയുന്ന മണിയൊച്ചയിൽ
ക്ലാസ് മുറി കടലെടുത്തു പോയി.

ഗോളതാപനം കഴിഞ്ഞു!

ഇനി കുമാരസംഭവത്തിന്റെ
നവീന വർഷ ബിന്ദു !!

Wednesday, December 19, 2018

സ്നേഹഗജം

സ്നേഹം എന്തെന്നറിയാൻ
നാലു കുരുടരൊന്നിച്ച് പോയി.

സ്നേഹത്തിന്റെ ബലിഷ്ഠമായ കാലുകളിൽ തലോടവെ
ഒരു കുരുടന് വെളിച്ചപ്പെട്ടു:
ഏതു കാറ്റിലും മഴയിലും
കുലുങ്ങാത്ത വീട് !

തുമ്പിയിൽ തൊട്ടുരുമ്മി നിന്ന്
മറ്റൊരുത്തൻ പറഞ്ഞു:
തോളിൽ ചേർത്തണയ്ക്കുന്ന
ബലിഷ്ഠ പരിരംഭണം.

ആനവാലിൽ വിരലോടിച്ച് മൂന്നാമൻ പറഞ്ഞു:
ഭവഭീതിഹരിക്കു-
മണിവിരൽ മോതിരം
തന്നെ.

മേദുരാകാരത്തിൽ തടവുമ്പോൾ നാലാമനിങ്ങനെയോതി:
സഹ്യന്റെ ആനമുടിയിതാ!

നാനാർത്ഥങ്ങളുടെ നിറമഴയിൽ
നിന്ന്
സ്നേഹഗജം കുളിർത്തു.

മഴ തോർന്ന്
ഉടൽച്ചങ്ങല മുറുക്കുമ്പോൾ
ഉടയോന് ഒരാത്മഗതം

'ഉത്സവം
കൂപ്പിലെ പണികൾ
പലവേലകൾ
മുടക്കുമുതൽ തിരിച്ചു കിട്ടാൻ
എത്ര സീസൺ വേണ്ടി വരും ?'

ഇപ്പോൾ മുറ്റത്ത് സ്നേഹഗജമില്ല

പകരം,
നാലുപേരെക്കൊന്ന
പ്രാന്തൻ മത്തേഭം

പാംസു സ്നാനം നടത്തി
നില്പാണ് !!!



Monday, December 3, 2018

അത്താഴം


നാടുചുറ്റിച്ചുറ്റിയൊടുക്കം

 ഞാൻ വീടണഞ്ഞപ്പോൾ
നീ വിളക്കണച്ചുറങ്ങാൻ കിടന്നിരുന്നു.

തട്ടുമുട്ടു കേട്ട് വാതിൽ തുറന്ന്
 നീ ചിരിച്ചു നിന്നു.

കടുത്ത നിശാനിയമമാണ് നഗരത്തിൽ
വിളക്ക് കൊളുത്തിക്കൂടാ.

സാരമില്ല.
മനസിന്റെ വിളക്ക് നീയുമ്മറത്ത് കൊളുത്തിവച്ചു,
നാം പരസ്പരം കണ്ടു!

"നല്ല  വിശപ്പുണ്ട് "

എന്റെ ശബ്ദം
വിശന്ന കടുവയുടേതു പോലെ തോന്നിച്ചു .

നീ കുശിനിയിലേക്കോടി!

അരി തീർന്നിരിക്കുന്നു
ഉപ്പുമുളകുമല്ലി പലവ്യഞ്ജനങ്ങളും
കായ്കറികളും തീർന്നിരിക്കുന്നു.

നഗരത്തിലാണെങ്കിൽ നിശാനിയമം
കടകളടവ്.

എന്തു ചെയ്യും!
ഞാനസ്വസ്ഥനായി

നീ പെട്ടെന്ന് പ്രകാശിച്ചു !

അടുക്കളപ്പെട്ടിയുടെ അണിയറയിൽ
നിന്ന് പിടിയരിപ്പാത്രം കണ്ടെടുത്തു.

വറുതിമാസങ്ങളിലേക്ക് കരുതിയതാണ്
നാഴൂരി കാണും

നീ ചോദിച്ചു
കവിതയുടെ ഒരു തുണ്ടു മധുരം തരുമോ?
പ്രണയത്തിന്റെ ഒരു പിടി ഉണക്കമുന്തിരിയും!

എനിക്കു ചിരി വന്നു
കവിതയ്ക്കിപ്പോൾ മധുരമില്ല
പ്രണയമുന്തിരികൾ പൂക്കാറുമില്ല
എന്നാലും ശ്രമിച്ചു നോക്കാം.

പരതിപ്പരതിയൊടുക്കം
കിട്ടി.

കവിതയുടെ മധുരവും
പ്രണയം കിനിയുന്ന മുന്തിരിയും.

സ്നാനം ചെയ്ത് ഞാനോടിയെത്തുമ്പോഴേക്കും
മധുരാന്നം വിളമ്പി വെച്ച്
കാത്തിരിപ്പാണു നീ.

ഒറ്റപ്പാത്രത്തിൽ നാമുണ്ണുമ്പോൾ
ജീവിതമാകെ മധുരം.