Tuesday, February 3, 2015

ചില അലക്കുചിന്തകൾ



ക്ഷാരലായനിയിൽ മുങ്ങി
മരിച്ചുകിടക്കുമ്പോഴും
കാലുറകളിൽ നിന്നൂ-
ർന്നുപോകുന്നില്ല,
യാത്രകൾ തന്ന രസം
കാത്തിരിപ്പിന്റെ
ചുളിവ്,
അശ്വവേഗത്തിന്റെ താളവും.

ശിലയിൽ വീണുടയുമ്പോഴും
പാവുമുണ്ടിൽ നിന്നു
പൊഴിയുന്നില്ലോർമ്മ തൻ
കൂട്ട്
ജാഥകൾ തൻ സംഘശക്തി,
വ്രണിതമാമുടലിൻ സാദവും.

എത്രമുക്കിപ്പിഴിഞ്ഞിട്ടും
വിട്ടുപോകാതെ നിൽ‌പ്പുണ്ട്
സത്രങ്ങൾ ചൂടിത്തന്ന മണങ്ങൾ.
വാടകപ്രണയം.
രാത്രിവണ്ടികൾ തന്ന
നിദ്ര തൻ ‘ഘട ഘട’.

ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു മേൽ
പട്ടുനൂലോടിച്ചാരോ
വരച്ച
കുറുമ്പുകൾ.


എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം
ഏതു മില്ലിൽ

നീ നെയ്തതാകാം ?

Sunday, January 25, 2015

ബിക്കിനി


( Bikini (n)- A two-piece swimming costume for women)


സുന്ദരികൾക്കു നീ
അഴകളവുകളുടെ വേദിയിലെ
അവസാനത്തെ വാക്ക്.

സത്യാന്വേഷികൾക്കാകട്ടെ
പൊരുളിനു മുമ്പിൽ വലിച്ചുകെട്ടിയ
ഏങ്കോണിച്ച തിരശ്ശീല.

വൃത്തഭംഗം വന്ന കവികൾക്കോ
നിരാനന്ദത്തിന്റെ ഈരടി !

കുമാരഗന്ധർവ്വന്മാർക്കാണെങ്കിൽ
സാക്ഷാൽകാരം തുറക്കുന്ന രഹസ്യവാക്ക്.

എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത
അപരീക്ഷിത കാരകം.

സ്ഥിരോത്സാഹികളായ
ചിലർക്കു
മാത്രം കിട്ടും
സ്വപ്നത്തിലൂടെ ഉത്തരം.

അവർക്കന്നേരം കാണാം
പൌർണമി തൂവിയ

ദിഗംബരം.

Monday, January 12, 2015

മുങ്ങാങ്കോഴി


അമ്മ പറഞ്ഞിട്ടു
മുങ്ങിയതാണ്.

നൂറെണ്ണിത്തീരുവോളം
കിടക്കണം
ജലത്തിന്റെ ഊടുപാവുകൾ
കണ്ടു കണ്ട്.

അതാണ് നിയമം
അതുമാറ്റാൻ പഴുതില്ല നമുക്ക്.

അമ്മ പന്തയം വച്ചു പോയതാണ്
ചിലരോട്.

ജയിച്ചാൽ
കിട്ടും പോലും
പഞ്ചായത്തു വക പൊന്നരി.

അതും ഒരു തുണിസഞ്ചി നിറയെ

നോട്ടം കൊണ്ടു
പൊട്ടാറായ നെഞ്ചുമൂടാൻ

അമ്മയ്ക്കും കിട്ടും
തുണിക്കടക്കാരുടെ വക
ഒരു പട്ടുചേല.

തീർന്നില്ല.
ചാനലുകളുടെ
സമ്മാനപ്പെരുമഴ ഇനി വേറെയുമുണ്ടു
പോലും.

എന്തായാലുമമ്മേ
ഞാനങ്ങുവരട്ടെ,
ലോകരായ ലോകർക്കൊക്കെ
നമുക്കൊരു പെരുനാളൊരുക്കിക്കൊടുക്കണം.

അതിരിക്കട്ടെ,
ജലനൂലുകൾ നോക്കി
ഞാനിങ്ങനെ കിടക്കുമ്പോൾ
നീയെന്തിനാണാവോ നെഞ്ചറഞ്ഞു വീഴുന്നത് ?

തൊണ്ണൂറ്റൊമ്പതെണ്ണി കഴിഞ്ഞ്
കമ്മറ്റിക്കാർ നിൽക്കുന്നെങ്കിൽ
നിന്നോട്ടെ !

അതിനു നമുക്കെന്തു ചേതം.

സമ്മാനമുറപ്പിച്ച്
ഞാനങ്ങുവരില്ലേ ?

ഏറിപ്പോയാലൊരു
മൂന്നുനാൾ.

അത്രതന്നെ !

Monday, December 22, 2014

വെളിവ്

കനകത്തിലോ
ശിലയിലോ
ദാരുമനസ്സിലോ
കുറഞ്ഞപക്ഷം
കുഴമണ്ണിലെങ്കിലുമോ

പകർത്തിസൂക്ഷിക്കണമെന്നു
കരുതിയതാണ്,
നമ്മുടെ കൂട്ടിനെ.

അവസാനം
അതുമാറ്റി.

സ്ഥാവരങ്ങളെപ്പൊതിയുന്ന
അവിരാമനിശ്ശബ്ദതയിൽ
പരസ്പരം
നാം
മറന്നുപോയെങ്കിലോയെന്നു പേടി.

അതുവേണ്ട.

ഒടുക്കം,
ഒഴുക്കുനീറ്റിന്റെ
ശുഭ്രപാളികളൊന്നിൽ

വെടിപ്പോടെ
വരഞ്ഞിട്ടു.

എന്നെങ്കിലും
നമ്മളെത്താതിരിക്കുമോ

സമുദ്രാന്തർഗ്ഗതത്തിലെ
വീട്ടിലും

വെളിവിലും.

നെയ്യപ്പൻ

അയ്യപ്പന്റമ്മ
നെയ്യപ്പം ചുട്ട മണം വരുമ്പം
എനിക്കൊരു കവിയെയോർമ്മ വരും.

ചീകിവെക്കാത്ത മുടിപോലുള്ള
ചിലതെരുവുകളോർമ്മ വരും.

തെരുവിലൂടെ,
എപ്പോൾ വേണമെങ്കിലും
കടന്നു വരാവുന്ന

പാദരക്ഷയില്ലാത്ത
വരികളോർമ്മ വരും.

വരികൾക്കിടയ്ക്കെങ്ങാനും
പുലിപ്പാലുകിട്ടുമോയെന്നു
തേടുന്ന കവിതയുടെ
ദൈവത്തെയോർമ്മ വരും.

ഓർമ്മവന്നോർമ്മ വന്ന്
ഞാനങ്ങനിരിക്കുമ്പം
കാക്ക കൊത്തി-
ക്കടലിലിട്ടു കളഞ്ഞല്ലോ

നെയ്യപ്പത്തിന്റെ വരികൾ !

Sunday, November 30, 2014

അയൽ



പണ്ടു നീ വടക്കെങ്ങാണ്ടായിരുന്നു.

രണ്ടു രാവുകളും
ഒരു പകലും വേണമായിരുന്നു
ചെന്നെത്താൻ.

എന്നാലും
മുടക്കമില്ലാതെ
തേടിയെത്തുമായിരുന്നെഴുത്തുകൾ.

നമുക്കിടയിലന്ന്
നീലമഷിയുടെ ഒരു കടൽ ദൂരം.

എങ്കിൽ‌പ്പോലും നീയടുത്താണെന്ന്
തോന്നിച്ചിരുന്നു.

വിരൽഞൊടിക്കപ്പുറത്ത്
എപ്പോൾ വേണമെങ്കിലും
തൊട്ടെടുക്കാവുന്ന പാകത്തിൽ.

ഒരിക്കൽ ഞാനെഴുതി.

മടങ്ങിവരും കാലം
അരികിൽത്തന്നെ വീടുവയ്ക്കണം.

നിന്നെയെന്നും കണ്ടുകൊണ്ടിരിക്കാനാണ്.

ഇപ്പോഴും നീ വടക്കു തന്നെയാണ്,
രണ്ടുമിനിറ്റു തികച്ചുവേണ്ട ചെന്നെത്താൻ.

എന്നിട്ടും,
മുടക്കം വന്നുകിടപ്പാണ് പലതും.

കാണാനൊന്നിറങ്ങിത്തിരിച്ചാൽ തന്നെ
നടന്നെത്താനാവാത്ത ദൂരം.

തൊട്ടെടുക്കാമെന്നു വച്ചാലോ

നമുക്കിടയിലൊരാൾമറ !!

Sunday, November 9, 2014

കവിതയെപ്പറ്റി രണ്ടുകവിതകൾ


1) കവിതയുടെ ചിത

കുഞ്ഞുശരീരമായിരുന്നു.
എട്ടോ പത്തോ വിറകുമുട്ടി
മതിയായിരുന്നു,
മൂടിയിട്ടുറക്കാൻ.

കത്തിത്തുടങ്ങുമ്പോൾ പോലും
ചില പ്രതീക്ഷകളൊക്കെയുണ്ടായിരുന്നു.

അർത്ഥങ്ങളുടെ ചെറുസ്ഫോടനമോ
അലങ്കാരങ്ങളുടെ ആളിപ്പടരലോ
പോലെ ചിലത്.

അതല്ല,
വാക്കുകളുടെ തോരാക്കരച്ചിലോ
വരികളിലൂടെയുള്ള അഗ്നിമന്ത്രണമോ,
എന്തെങ്കിലും.

ഒക്കെ വെറുതെയായി.
അരനാഴികകൊണ്ടു തന്നെ
വിസ്മൃതപ്പെട്ടു പോകയാണ്
കവിതയുടെ ജീവിതം !

ആളൊഴിഞ്ഞ് ഒറ്റയ്ക്കായപ്പോളാണ്
ഞാനതു ശ്രദ്ധിക്കുന്നത്.

തണുത്തുറഞ്ഞുപോയ ചാരത്തിനുള്ളിൽ
അവിച്ഛിന്നമായിരിപ്പുണ്ട്,
മുക്തഛന്ദസ്സിന്റെ വേപഥു.

എന്നെത്തെന്നെ നോക്കിനോക്കി !!


2) നിസ്വൻ

കവിയല്ലാതിരുന്നൊരു നിസ്വന്
കവിതയെഴുതണമെന്നു തോന്നി.

എന്തു ചെയ്യാനാണ്,
വാക്കുകളുടെ ഒരു മുക്കാലുപോലും
കൈയിലില്ലാത്ത നേരം.

അഥവാ ഉണ്ടെങ്കിൽത്തന്നെയെന്താണ് ?
അർത്ഥങ്ങളുടെ വ്യാപ്തിയുണ്ടോ-
യെന്നാർക്കറിയാം.

ഇനി,
അർത്ഥങ്ങളുണ്ടെങ്കിൽത്തന്നെ
വ്യാകരണപ്പച്ചയ്ക്കെന്താണു വിലയെന്നോ ?

അർത്ഥവ്യാകരണങ്ങൾ തന്നെ പോരല്ലോ
ആകൃതിയ്ക്കൊരു വൃത്തവും വേണ്ടേ ?

സഹികെട്ട്
അയാൾ നിരത്തിലേക്കിറങ്ങി.

ദയ തോന്നിയാകണം
കാട്, അയാൾക്ക് കുറെ
കാതലുള്ള വാക്കുകൾ കൊടുത്തു.

തിരകളാകട്ടെ വ്യാകരണരഹസ്യവും
കിണറൊരു
പൂർണ്ണവൃത്തവും നൽകി.

തൃപ്തിയടഞ്ഞ്, വീടെത്തി
അയാൾ കവിതയെഴുതാനിരുന്നു.

പക്ഷേ,
എന്തു ചെയ്യാൻ !
വാക്കുകൾ കടഞ്ഞ്
വ്യാകരണപ്പച്ച വൃത്തത്തിൽ
തേച്ചിട്ടും
തെളിഞ്ഞുവന്നില്ല,
കവിതയുടെ കനകധാര !

എന്തു ചെയ്യാൻ,
അയാൾക്ക് നിസ്വനായ്ത്തന്നെ

തുടരേണ്ടി വന്നു !!