Sunday, April 12, 2020

കാത്തുനിൽപ് സ്ഥലം



പണ്ട് നാം പ്രണയം പഠിച്ച
കാത്തുനിൽപ് സ്ഥലം
ഇന്നില്ല.

പക്ഷെ, കാണും!

നാമന്നു പൊഴിച്ചിട്ട
തീവ്രസ്നേഹത്തിന്ന-
ടരുകൾ, പൊട്ടുകൾ
നിലാവെട്ടം പോലതി സൂക്ഷ്മമാം
വെളിച്ചപ്പൊടികൾ


കാറ്ററിയാതെ
മഴയൊഴുക്കറിയാതെ
കാൽച്ചവിട്ടേൽക്കാ-
തുറങ്ങാതഹർന്നിശം.




ഓർക്കുന്നുവോ
സമയം നിലച്ചുപോകുമായിരുന്ന
ആ എട്ടിരുപത് മണി നേരം.

എൻ്റെ പ്രഭാത കിരണം
നിരത്തു മുറിച്ചു വരുന്ന
സമയം.

നിന്നിൽ നിന്നെന്നിലേക്കൊരു
പ്രണയ പാഠം നിറയും
നിമിഷത്തിൻ ക്ലാസ് മുറി.

ഒരു കണ്ണുടക്കിൽ
പെട്ട് നമ്മുടെ നൗകയിൽ
കടലേറി നാമൊന്നായ്
നനയുന്ന വിശുദ്ധനേരം!

എൻ്റെ ദിനത്തിലലിവോടെ
സുബ്ബലക്ഷ്മിയമ്മ പാട്ടു നിറയ്ക്കുന്ന നേരം!

എന്നിൽ ഞാൻ വീണ്ടും
പിറക്കും മുഹൂർത്തം !!

അഗ്നി സ്പർശമേറ്റപോലെന്നുള്ളിൽ വീണു,നീ

നിത്യമായടയാളപ്പെട്ടു പോവതാ,മരക്ഷണം.



ഒരു വേള ആൾക്കൂട്ട
ത്തിരക്കിലോ -
മഴയിലൊ
വാഹനപ്പോക്കിന്നിടയിലോ
തട്ടി

നിൻ്റെ നോട്ടം
എന്നിലെത്താതെ
പോകുന്ന നാളുകളിൽ

ഉദയമെത്താദിനം
പോലെ
ഉണ്ണാ വയർ പോലെ
പൂക്കാമരം പോലെ
ഞാനെത്ര ശൂന്യൻ
ഇരുളാർന്നവൻ
ദൈന്യൻ.

അന്നു നാം പരസ്പരം
പഠിച്ച
പഠിപ്പിച്ച
മൗനഭേദത്തിൻ ലിപി

നീർത്തി വച്ച
പ്രണയ വേദത്തിൻ
നിരക്ഷരമാം പുറങ്ങൾ

നാം സ്നാനപ്പെട്ട

ഒഴുക്കു നിലയ്ക്കാത്ത
കവിതപ്പച്ച

സർഗവായന
ഛന്ദസ്സലങ്കാരങ്ങൾ.

മൗന തീക്ഷ്ണമാം
നിമിഷത്തിലഴകോടിണക്കിയ
പറയാതെ പോയോരിഷ്ടം!

പിന്നെ ജീവനിൽ
തുന്നിച്ചേർന്ന
നൂലിഴച്ചാർത്തും
സഖേ!


വീണ്ടും
സ്വയമേ തളിർക്കുന്നു
ഓരില, രണ്ടാമില
മൂവിലച്ചന്തങ്ങളിലു-
ൾപ്രിയമായിട്ടിന്നും

ഞാനതിൻ മൃദു സ്നേഹ-
ഘർഷണം പുതച്ചെൻ്റെ
ജീവരഥ്യയിൽ നിത്യം
പൊന്നുഷസ്സുണർത്തട്ടെ!
................................................