Tuesday, September 18, 2018

പൂ വിടരുന്നത്

ഒരു പൂ വിടരുന്നത്
പതുക്കെ
പ്പതുക്കെ

ഓരിതൾ
ഈരിതൾ
മൂവിതളെന്ന്

അടിയളന്ന്
ധ്യാന സൂക്ഷ്മമായ്
ആകാശ വിശാലതയിലേക്ക്
മിഴി തുറക്കുമ്പോലെ
യാണെന്നുള്ളത്

നമ്മുടെ ധാരണ മാത്രമാണ്.

ചില കവികളുടെ ഭാവന മാത്രമാണത്.

തിരസ്കരിക്കപ്പെട്ട തങ്ങളുടെ പ്രണയകവിതകൾ
പത്രാധിപർ തിരിച്ചയക്കുമ്പോൾ

അവർ ഓരോ കഥകൾ സൃഷ്ടിക്കും.

നാട്ടുവേലിപച്ചകളെ സ്വപ്നം കാണാൻ
പഠിപ്പിച്ചതിന്
ചെമ്പരത്തിയെ അവർ ഭ്രാന്തിയാക്കിക്കളഞ്ഞു.

അകാലത്ത് അണിഞ്ഞൊരുങ്ങിയ
പാലപ്പൂവിനെ അഭിസാരികയാക്കി
ക്കളഞ്ഞവർ.

പോരാത്തതിന് ഒരു യക്ഷിക്കഥയും!

ഇംഗിതത്തിന് വഴങ്ങാതിരുന്ന നിത്യ കല്യാണിയെ
ശവനാറിയെന്ന് മുദ്രകുത്തി നാടുകടത്തിയതും

ആമ്പൽ മലരിനെ ചന്ദ്രനോട് ചേർത്ത്
അപവാദം മെനഞ്ഞതും ഇവർ തന്നെ.

പൂ വിരിയുന്നതെങ്ങനെയെന്നല്ലേ
നാം പറഞ്ഞു വരുന്നത്?

ഇനി കേട്ടോളൂ


ത്രിസന്ധ്യയ്‌ക്കോ
ഇരുൾ പരന്നിട്ടോ

പേടിയുടെ മുഖപടം നീക്കി
യൊരു ഒളിഞ്ഞു നോട്ടമാണാദ്യം.

ആരെങ്കിലും?
ഒരു നിഴലോ
ഗന്ധർവ്വനോ ആരെങ്കിലും?

നോക്കിലും നടപ്പിലും
ശ്രദ്ധ വേണമെന്നുള്ള
അമ്മ തന്ന ആദ്യ പാഠം
അപ്പാടെ അനുസരിക്കും.

പിന്നെ ഹരിത നിശബ്ദതയിൽ
നിന്ന് ഒരു നേർത്ത വർണ്ണ രേണു.

ആരാധകന്റെ മനസിലേക്ക്
പൊടുന്നനെയൊരു വെളിപ്പെടൽ.

ഇതളഴിഞ്ഞഴിഞ്ഞ്

ആദ്യ പ്രണയത്തിന്റെ
വെമ്പൽ പോലെ
അവിരാമം!.

ആദ്യമായി മിണ്ടുമ്പോലെ
ആപാദചൂഡ മധുരം !!


No comments: