Friday, July 9, 2021

ഓർമകളുടെ റിപ്പബ്ളിക്

കടലു കാണുമ്പോളോർമ്മ വരുന്നുണ്ട്

തിരകൾ പോലെ നാം പണ്ടു പുണർന്നതും
കദന വഞ്ചിയിലേറിയാഴങ്ങളിൽ
വലയിടാൻ പണ്ടു രാവു തുഴഞ്ഞതും
ഇനിയുമെത്താത്ത കൂട്ടുകാർക്ക, ക്ഷമം
തുറമുഖങ്ങളിൽ രാത്രി കഴിച്ചതും
അകലെ മിന്നിക്കറങ്ങും വിളക്കിൻ്റെ
ചരമരശ്മികൾ നമ്മെപ്പൊതിഞ്ഞതും
മണലുകൊണ്ടു പണിഞ്ഞ കൊട്ടാരങ്ങൾ
കടലെടുത്തു മറഞ്ഞു പൊയ്പോയതും
ചാറി വീഴും നിലാവിൻ്റെ പൊൻതരി
കോർത്തു നിന്നെ ചിലമ്പണിയിച്ചതും

കാടു കാണുമ്പോളോർമ്മ വരുന്നുണ്ട്
കനിവണിഞ്ഞു നാം  പണ്ടു പൂക്കുന്നതും
കനികൾ കൊത്താൻ കിളികളണഞ്ഞതും
മാമരങ്ങൾക്കിടയിൽ
നിന്നന്നു നീ
പ്രണയ നീർ ചുണ്ടിലിറ്റി
നിൽക്കുന്നതും

പകലണഞ്ഞുപോയ്
നേർത്ത നിലാവിൻ്റെ
നിഴലു തുന്നിയ
കമ്പളം നീർന്നതും
അതു പുതച്ചു കിടന്നു വിദൂരമാം
ക്ഷണിക താരങ്ങളെണ്ണി രസിച്ചതും

വഴികൾ കാണുമ്പോളോർമ്മ വരുന്നുണ്ട്
വരികൾ ചേർന്ന് മരങ്ങൾ പെയ്യുന്നതും
കുടമറന്ന് നനഞ്ഞുതോൾ ചേർന്ന്
മഴ മുറിച്ചു പകുത്തു നിൽക്കുന്നതും
വരണമാലകൾ കോർത്തു
മിഴിപ്പൂക്കളിടവഴിയിൽ പതുങ്ങി നിൽക്കുന്നതും

കഠിനകാലം പൊഴിച്ച
കരീലയിൽ
വഴികളോരാതെയോർമ്മ
ചുറ്റുന്നതും

കടവുകാണുമ്പോളോർമ്മ വരുന്നുണ്ട്
മറുകര തൊട്ട് നീന്തി വരുന്നതും
ജലസമൃദ്ധിയിൽ നിന്നെ- ത്തൊടുന്നേരം
തളിരു പോലെ നീ ചേർന്നു നിൽക്കുന്നതും
പരുഷവേനലിൽ നമ്മൾ
പരസ്പരം കുളിരു ചേർത്ത്
ഞൊറിഞ്ഞു നിൽക്കുന്നതും
ഒടിവിലീരടിവെള്ളമായ് കരകളെ
മൃദുല ദാവണി ചുറ്റി നിൽക്കുന്നതും


എന്നിട്ടും
.......
........



വ്രണിതവാസരം തീർന്നു നീ
വന്നെൻ്റെ പടിയിൽ നിന്നു
ചിരിച്ചു നിറയുമ്പോൾ
ചിറകുവീശാതെ
മായുന്നതെന്താവാം
സ്മൃതിപതാകയുയർത്തിയ
മന്മനം ??