ജന്മത്തിന്റെയിരുൾവഴിയിലേക്ക്
പൂക്കാലം വരുന്നുണ്ടേയെന്നു പറഞ്ഞാണ്
ആദ്യത്തെ നര വരുന്നത്.
നോക്കുമ്പോൾ ശരിയാണ്.
ഉച്ചിയുടെ ഒത്തമദ്ധ്യത്തിൽ
ഇലഞ്ഞിപ്പൂവിതൾ നീട്ടി
വസന്തത്തിന്റെ തിടുക്കം.
ഏറ്റം നല്ല ഉടുപ്പണിഞ്ഞ്
മധുരം നുള്ളി
വാസന്തീ വാസന്തീയെന്ന്
നാമവളെയെതിരേറ്റുനില്ക്കേണ്ടതാണ്.
ചെത്തിചേമന്തികൾക്കൊപ്പ-
മൊരാൾക്കൂട്ടഫോട്ടോയിലേക്ക്
ലജ്ജയില്പ്പൊതിഞ്ഞവളെ
യൊരുക്കിവിടേണ്ടതാണ്.
എന്നാൽ
അതൊന്നുമല്ല നടന്നത്.
ചമയക്കോപ്പുകൾ വില്ക്കുന്ന
പീടികയിൽ നിന്നിറ്റ്
കരിഞ്ചായം വാങ്ങിപ്പൂശി
നാമവളെ മറച്ചിട്ടു.
അകാലവസന്തമെന്ന് പിറുപിറുത്ത്
രാപ്പാതിയിലേക്ക്
വരച്ചിട്ടു.