ജന്മത്തിന്റെയിരുൾവഴിയിലേക്ക്
പൂക്കാലം വരുന്നുണ്ടേയെന്നു പറഞ്ഞാണ്
ആദ്യത്തെ നര വരുന്നത്.
നോക്കുമ്പോൾ ശരിയാണ്.
ഉച്ചിയുടെ ഒത്തമദ്ധ്യത്തിൽ
ഇലഞ്ഞിപ്പൂവിതൾ നീട്ടി
വസന്തത്തിന്റെ തിടുക്കം.
ഏറ്റം നല്ല ഉടുപ്പണിഞ്ഞ്
മധുരം നുള്ളി
വാസന്തീ വാസന്തീയെന്ന്
നാമവളെയെതിരേറ്റുനില്ക്കേണ്ടതാണ്.
ചെത്തിചേമന്തികൾക്കൊപ്പ-
മൊരാൾക്കൂട്ടഫോട്ടോയിലേക്ക്
ലജ്ജയില്പ്പൊതിഞ്ഞവളെ
യൊരുക്കിവിടേണ്ടതാണ്.
എന്നാൽ
അതൊന്നുമല്ല നടന്നത്.
ചമയക്കോപ്പുകൾ വില്ക്കുന്ന
പീടികയിൽ നിന്നിറ്റ്
കരിഞ്ചായം വാങ്ങിപ്പൂശി
നാമവളെ മറച്ചിട്ടു.
അകാലവസന്തമെന്ന് പിറുപിറുത്ത്
രാപ്പാതിയിലേക്ക്
വരച്ചിട്ടു.
4 comments:
ഞാന്‍ അങ്ങിനെ ചെയ്തില്ല. സ്വാതന്ത്ര്യം കൊടുത്തു. അവര്‍ പെറ്റുപെരുകി ഇപ്പോള്‍ എനിക്ക് പതിനഞ്ചു വയസ് അധികം പറയും...(കവിത നന്നായിട്ടുണ്ടെന്നുകൂടി പറയട്ടെ)
എന്തു ചെയ്യാം,ജീവിതത്തിന്റെ വസന്തം തീർന്നെന്നാണല്ലോ ആളുകൾ വിചാരിക്കുക. നന്നായി കവിത.
"കാലം ശിരസ്സിങ്കലണിയിച്ചൂ മുല്ലമാല.." അല്ലേ..
:)
അജിത്,ശ്രീനാഥൻ,ചന്ദ്രകാന്തം നന്ദി, വായനക്കും വാക്കുകൾക്കും. ഒപ്പം എന്റെ മദ്ധ്യവയസ്സിന്റെ വിഹ്വലതകൾക്ക് കൂട്ടിരുന്നതിനും.
Post a Comment