Saturday, August 6, 2011

വീഞ്ഞ്

തീരെ മറന്നുകളഞ്ഞ
ഒന്നുരണ്ടു സൗഹൃദങ്ങൾ

വിരസമായ് പോയെങ്കിലും
മധുരം വിടാത്തൊരു പ്രണയം

രസമുന്തിരികളുടെ ബാക്കിവന്ന ശരീരം

വീടുപൂട്ടിയിറങ്ങുമ്പോൾ
ഇത്രയുമാണകത്തുണ്ടായിരുന്നത്.

വ്യാഴവട്ടത്തെ പ്രവാസം കഴിഞ്ഞ്
ഇന്നു വീണ്ടും മുറിതുറന്നുകയറുമ്പോൾ

കഴുത്തോളം ലഹരിപതയുന്നൊരു
വനവഹ്നി-
യെതിരേൽക്കുകയാണെന്നെ.

അനേകം വേനലുകളിലും
മഴയിലും
വസന്തത്തിലുമഭിരമിച്ച്

അടക്കംവന്ന
വീഞ്ഞിന്റെ മണം
പൊതിഞ്ഞുപിടിക്കയാണെന്നെ.

Wednesday, August 3, 2011

പോക്ക്

ശ്വാസധാര വിങ്ങി
അസ്വസ്ഥനായ മുത്തച്ഛനോട്
ദൈവം പറഞ്ഞു.

'കാറ്റുവിതച്ചിരുന്നവനെ
എനിയ്ക്കോർമയുണ്ട്.
ഇനി നീ
കൊടുങ്കാറ്റുകളുടെ ഇരിപ്പിടം
കാണുക.'

ബോധത്തിന്റെ ചെറുമേഘങ്ങളെ
കൂട്ടിലേക്ക് തിരിച്ചയച്ച്
ആകാശം പറഞ്ഞു.

'ഒരിക്കൽ എന്നോടൊപ്പം
വളർന്നു പൊങ്ങിയവനല്ലേ?
അന്നു മറന്നു വച്ച
കിരീടമിതു കാണുക.'

അനന്തരം
അഗ്നിമുഖനായ പകൽ
അയാളെ സ്ഫുടം ചെയ്തെടുത്തു.

മഴത്തളിരുകൾ പൊഴിയുന്ന
നീർമാതളച്ചോട്ടിൽ
മണ്ണ്
വിവസ്ത്രയായ് കാത്തുകിടന്നു.

പതിവുപോലെ ജലത്തിനു മാത്രം
ഉരിയാട്ടമില്ല.

ഞാൻ നോക്കുമ്പോൾ

നാവിൽ നിന്നടർന്ന്
തൊണ്ടയിലേക്കെങ്ങനെയെത്തുമെന്ന്
ചിന്തിച്ചു വിയർക്കയാണ്, ഭാഗീരഥി.

Wednesday, July 20, 2011

കർക്കിടകം

നടപ്പായിരുന്നു നാം
രാവിലെ മുതൽ തന്നെ.

അന്യോന്യം വിവർത്തനം ചെയ്ത്
മതിവരാതെ,
വീണ്ടും വീണ്ടും തിരുത്തിയുമെഴുതിയു-
മുറക്കെ വായിച്ചും

നടപ്പായിരുന്നു നാം
ഇന്നലെ മുതൽ തന്നെ.

ചരിഞ്ഞും ചാഞ്ഞും
പിന്നെ മരമായ് പെയ്തും

ചിലവേള

മഴനൂൽ കെട്ടിയൊറ്റ-
ക്കുടയെ വരിഞ്ഞിട്ടും

പനിയു-
മിറവെള്ളക്കുളിരും
പകുത്തിട്ടും

നടപ്പായിരുന്നല്ലോ നാം
എന്നെന്നേ മുതൽ തന്നെ.

ഇനിയൊരു
പുഴകൂടി-
( നിറഞ്ഞിരു-
തീരവും മറച്ചെങ്കിലും
സ്നേഹോദ്യുക്ത)
യതുതുഴഞ്ഞപ്പുറ-
മെത്തണമിന്നേ നമ്മൾ.

അക്കരെക്കാട്ടിൻ
വഴിത്താരയിൽ വിളിദൂരം
നടന്നേറിയാലെത്തും
രാത്രിവണ്ടി തന്നിടം.
(സ്വാസ്ഥ്യമെന്നു പേരുള്ള ദൂരനഗരത്തിലേക്കുള്ള)

ഇടറും തീര-
മാടിസ്സന്ധ്യ തൻ
തിരോഭാവം.

കടവിൽ മെരുങ്ങാതെ
വഞ്ചിയും കിനാക്കളും

'എങ്ങനെകടക്കുമീ സാഗരോന്മുഖി'യെന്നു
പ്രജ്ഞയും പ്രതീക്ഷയു
മുറക്കെച്ചോദിക്കുമ്പോൾ

ചുമലിൽവീണ്
ശാന്ത-
മലിഞ്ഞേ പടരുന്നൂ
പുതുസ്വപ്നത്തിൻ പർപ്പിൾ
വീണ നിൻ ചിരിമുഖം.

ചോദ്യബാക്കി

ഉറക്കത്തിൽ മരിച്ചുപോയ
ഉറ്റസുഹൃത്തിന്റെ
മുഖം കാണുകയായിരുന്നു ഞാൻ.

പ്രശാന്തിയുടെ ജലമുഖത്തെ-
യുടയാതെ കോരിയെടുക്കുന്ന
കൈക്കുമ്പിൾ കണക്കെ,
അതെത്ര ദീപ്തം.

സ്തോഭലേശമില്ലാതെ
വഴിഞ്ഞ്
പ്രാർത്ഥനയുടെ പരൽരൂപം പോലെ.

'വിശദമായി പിന്നെപ്പറയാമെ'ന്ന
പതിവു വാചകം
പുഞ്ചിരിവരകളിൽ കൊരുത്തിട്ട്, അവൻ.

അടുക്കും
ഉപചാരങ്ങളും കഴിഞ്ഞ്
അവനെപ്പിരിഞ്ഞിറങ്ങുമ്പോൾ

അത്ഭുതമെന്നെ വിട്ടുപോയിരുന്നില്ല.

ആളൊഴിഞ്ഞൊറ്റയ്ക്കായപ്പോൾ
ഞാൻ ദൈവത്തോടു ചോദിച്ചു.

കടങ്ങളും
തിരിച്ചടവും
കവിതയും

നിരന്തരം കാവൽ നിൽക്കുമായിരുന്ന
അവന്റെ വാതിലുകൾ
തുറക്കാതെ,
അവിടുന്നെങ്ങനെ-
യാണകത്തുകടന്നത് ?

ശമനവേദത്തിലെ-
യേതുദ്ധരണി വീശിക്കൊണ്ടാണ്
നീയവനെയണച്ചുകളഞ്ഞത് ?

വിളിച്ചിറക്കും മുമ്പ്
ഒപ്പു വച്ചിട്ടുള്ള
ആ ഉടമ്പടിയുടെ കാതലെന്തായിരിക്കും ?

Tuesday, June 28, 2011

ജനകൻ

പിറക്കാതെ പോയവൾ
ഇന്നലെ ചോദിച്ചതാണ്.

'ചന്ത തോറും നടന്ന്
ചായവും ചമയവും വാങ്ങി
ചന്തമിയറ്റിച്ച്

കൈയളന്ന്
കാലളന്ന്
മഴ കാട്ടിത്തന്നതാണോ

അതോ

മഴക്കാഴ്ചയിൽ നിന്ന്
മടക്കിവിളിച്ച്

ഉടലുയർച്ചകൾ നുണഞ്ഞ്
ചന്തമഴിച്ച്
ചമയവും ചായവുമുരിഞ്ഞ്

ചന്ത തോറും നടന്ന് വിറ്റതാണോ
നിന്റെ ശരിക്കുള്ള ജന്മം?'

Monday, June 27, 2011

പൊതി

പ്രവാസത്തിൽ നിന്ന് അടുത്തിടെ
അവധിക്കു വന്ന സുഹൃത്ത്
പോകാൻ നേരം
വർണക്കടലാസ്സിൽ പൊതിഞ്ഞ
കുറെ കാരയ്ക്ക* തന്നു.

'പന്ത്രണ്ടു കൊല്ലം വൃഷ്ടിയില്ലാതിരുന്ന ഒരിടത്തു കായ്ച്ചതാണ്.

ഏകാന്തതയിലേക്ക് ഇലകൂപ്പിയുയർന്ന്
വേനൽ മാത്രം കുടിച്ച്
അഹർന്നിശം
ധ്യാനിച്ചുനിന്ന ഒരു മരത്തിൽ നിന്ന്
അടർത്തിയെടുത്തതാണ്.

നുണഞ്ഞു നോക്കുമ്പോൾ
രുചിയുടെ ഒരു സൂര്യകിരണം നാവിൽത്തൊടുന്നതറിയാം.
പ്രാർത്ഥനയുടെ ചന്ദ്രവീഥികളിലേക്ക്
മരുക്കടൽ മൂർച്ഛിക്കുന്നതറിയാം.'

യാത്രചൊല്ലിപ്പിരിയാൻനേരം
ഞാനവനോടു പറഞ്ഞു.

'ഉരുകിയടർന്നു പോയിട്ടും
നിന്റെവിരലുകൾക്കിപ്പോഴുമുണ്ട്
അതേ മുറുക്കം'

അവൻ ചിരിച്ചു മറഞ്ഞു.

മുറിയിൽ വന്ന് പൊതിയഴിച്ചപ്പോഴുണ്ട്
അവന്റെ അതേ വിരൽത്തുമ്പുകൾ
അതുപോലെ തന്നെ-
യുരുകിയടർന്ന്
മധുരം കിനിഞ്ഞ്, നിലാവു പരതുന്നു.

ഞാനതു ഭക്ഷിച്ചില്ല.


* ഉണക്കിയ ഈന്തപ്പഴം

Thursday, June 16, 2011

ലത

ഉണ്ട്, ചില വള്ളികൾ
നെഞ്ചകത്തേക്കിറ്റ് ചാഞ്ഞു പടർന്ന്
'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ.

ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്
അഴൽപരത്തി ചിലപ്പോൾ
നിദ്രതൻ മേൽമൂടി തെല്ലുമാറ്റി
നമ്മെയാകെ ഭ്രമിപ്പിക്കു-
മാടിമഴപ്പൂക്കൾ.

ഇനിയുണ്ട്, മറ്റുചിലർ
പച്ചവേനൽ പോലെ
നമ്മെദ്ദഹിപ്പിച്ച്
എത്രപുണർന്നിട്ടുമെത്രയോ
കണ്ടിട്ടുമൊഴിയാതെ തുള്ളുന്ന ബാധകൾ.

എത്രപുനർജ്ജനി നൂഴ്ന്നിട്ടുമു-
ള്ളിനെ ചുറ്റിവരിഞ്ഞുകിടക്കുന്ന നൂലുകൾ.

ഏതുഹൃദന്തത്തിൽ നിന്നാണിവയുടെ
വരവെന്നു-
മേതു ഗദ്ഗദത്തികവാണിവയുടെ
യിത്തിരിപ്പൂങ്കുലയെന്നും

നാമത്ഭുതം കൊണ്ടുതുളുമ്പുന്നനേരവും

വേലിത്തലപ്പിനെ-
യരമതിൽക്കോണിനെ-
യാനന്ദനിർഝരി കൊണ്ടുപൊതിഞ്ഞിവർ.