Saturday, March 5, 2022

ചിത്രശാല

 

സ്നേഹം വരയ്ക്കാനെന്തെളുപ്പം!


അഞ്ചിതൾ വർണവും
കേസരവും
പച്ചയുടുപ്പിട്ട വീടകവും
കാറ്റിൽക്കുണുങ്ങി
നട്ടുച്ചനൂഴും
വീട്ടുവേലിക്കലെ ചെമ്പരത്തി!

ആരോ കുടഞ്ഞിട്ട സ്നേഹ വായ്പിൻ
ചെഞ്ചായമിററുപകുത്തെടുത്ത്
നീൾവിരൽത്തുമ്പാൽ വരച്ചെടുക്കും
നാട്ടുവഴിയിലെ നന്മരത്തി!

രാവേറി, മഞ്ഞു പുതപ്പിനുള്ളിൽ
വാടിയ സ്വപ്ന വിതാനമായി
മുറ്റത്തു വീണു മറന്നു പോകു,മോർമ്മച്ചെരുവിലെ  നൊമ്പരത്തി !

പൂക്കൾ വരയ്ക്കാനില്ലെളുപ്പം !!

പാതയോരത്തെ വിജനതയിൽ
പൂത്തുനിൽക്കുന്നോരു സൗഹൃദത്തെ

രാവുണരുമ്പോളിതളഴിഞ്ഞു
നെഞ്ചിൽ ത്തൊടുന്നോരു തൂമണത്തെ

രാക്കണ്ണടയ്ക്കാതെ നോക്കിനോക്കി
വാടിക്കൊഴിഞ്ഞ കിനാവുകളെ

വെള്ളകീറുന്നേര, മോർമ്മവാതിൽ
മെല്ലെത്തുറക്കും പരിഭവത്തെ

ഏതു നിറച്ചാർത്തിലേതടുക്കിൽ
എത്രയാവർത്തി വരയ്ക്കേണ്ടു ഞാൻ !!



No comments: