Wednesday, December 14, 2011

ഡിസംബര്‍

രാത്രിവണ്ടിയുടെ അവസാനത്തെ മുറിയാണു നീ.

പകുതിയിലേറെയിടം ആശംസാക്കാര്‍ഡുകള്‍ക്കും
ബാക്കി യാത്രികര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

ഓടിക്കിതച്ച്‌ വണ്ടിയൊരിടത്തു വന്നുനില്‍ക്കുന്നുണ്ട്‌.

മഹാകവിയുടെ പേരുള്ള അതേ സ്റ്റേഷന്‍.
അതെ പുഴ.

ആവര്‍ത്തനം പോലെ,
പ്രാര്‍ത്ഥനയുടെ മുഖലാവണ്യമുള്ളൊരുവള്‍
ഇരുളിലേക്കിറങ്ങുന്നുണ്ട്‌.

പിന്‍പറ്റിയൊരുവനും.

മുറിഞ്ഞുപോയൊരു വിളി കേള്‍ക്കാന്‍
കാത്തിരുന്നവരോട്‌
ഞാന്‍ പറഞ്ഞു.

ഇക്കുറി മരണത്തിന്റെ പെരുക്കമില്ല.
പകരം പിറവിയുടെ കരച്ചില്‍.

അവസാനമുറിയിലേക്ക്‌ രശ്മി വിതാനിച്ച്‌
അത്യുന്നതങ്ങളിലൊരേക താരം.

Monday, December 12, 2011

ഒന്നാമന്‍

(ഏഴു ബില്ല്യണ്‍ കഴിഞ്ഞും കുതിയ്ക്കുന്ന ജനനമെന്ന മഹാത്ഭുതത്തിന്‌)



വെടിയൊച്ചയുടെ ഞെട്ടലില്‍
ചിതറിയോടിയതറിയാം.

നീണ്ടുമെലിഞ്ഞ കാലുകളില്‍ക്കുതിച്ച്‌
ഓടിയോടി
മറുകരയെത്തുമ്പോള്‍

ഒന്നാമനെക്കാത്ത്‌
നീ നില്‍പ്പുണ്ട്‌.

'എന്റെ പൊന്നേ'യെന്ന്
മാറോടണച്ചലിയിക്കും മുമ്പ്‌
നീ പറയുന്നതെനിക്കു കേള്‍ക്കാം.

'പിറവിയുടെ നിമിഷമാണ്‌'.

Sunday, December 11, 2011

ജപ്തി

ജപ്തി ചെയ്യാന്‍ വന്നവരോട്‌
കട്ടിലുകള്‍ പറയുകയാണ്‌.

"നിദ്രയുടെ കണക്കുകള്‍ കൂടിയെടുത്തോണം.
എത്രയാഴത്തിലെത്ര
നിലയിലെത്ര
യടുക്കുകളിലെന്ന് മറക്കാതെ കുറിയ്ക്കണം"

കസേരകളും പറയുന്നുണ്ട്‌ ചിലതൊക്കെ.

" കാത്തിരുന്ന നിമിഷങ്ങളെപ്പറ്റി
ചില വിവരങ്ങളൊക്കെ വേണം.
കൂട്ടിരുന്ന പകലിന്റെ-
യേതു മരത്തില്‍
ഏതു ചില്ലയില്‍
ഏതിലയിലെന്നു ഹൃദയം തൊട്ടെഴുതണം".


ഇരുള്‍ച്ചുവരുകള്‍ക്കകത്ത്‌
നിറഞ്ഞും കിലുങ്ങിയും നിന്ന്
തുളുമ്പുന്നുണ്ട്‌
ചില ജംഗമങ്ങള്‍.

" എത്ര കിണര്‍ തേകിയെന്ന്
എത്ര കടല്‍ കുടിച്ചെന്ന്
ഏതു കിനാച്ചെടികള്‍ക്കെത്രനേരം പകര്‍ന്നെന്ന്
വിശദമായിട്ടെഴുതണേ".

ജപ്തി ചെയ്യുന്നവര്‍ വന്ന്
വീടകങ്ങളഴിച്ചിട്ട്‌
മുറ്റത്തടുക്കി മടങ്ങിയിട്ടും
മുറികള്‍ പിന്നെയും നിറഞ്ഞുതന്നെ.

ചുമലില്‍ ചേര്‍ത്തുപിടിച്ചും
വിരല്‍തൊട്ടു ഞെരിച്ചും
മുട്ടിയുമുരുമ്മിയും
നിറകണ്ണാല്‍ കൊളുത്തിയും
മുറികളങ്ങനെ നിറഞ്ഞുതന്നെ.

Monday, November 28, 2011

ആവശ്യമുണ്ട്

കരുണാർദ്രമായ ചിലതിന്റെ
ചിത്രങ്ങൾ വേണമായിരുന്നു.

നഗരഹാളിൽ,
നഷ്ടപ്പെട്ടവയെക്കുറിച്ചു നടക്കുന്ന
പ്രദർശനത്തിലേക്കാണ്.

കറുപ്പുവെളുപ്പിൽ മിഴിഞ്ഞതോ
നിറം തീരെപ്പൊഴിഞ്ഞതോ
ആയാലും സാരമില്ല.

വ്യാകുലപ്പെടുന്നൊരു മിനുക്കം മതി നമുക്ക്.

മഴയിൽ തീരെയലിഞ്ഞതോ
മൌനത്തിൽ പൊലിഞ്ഞതോ
ആകട്ടെ, സാരമില്ല.

പിടഞ്ഞമരുന്നൊരു നടുക്കം മതി നമുക്ക്.

മനസ്സിൽ നിന്നെങ്ങാനും
തിടുക്കത്തിലടർത്തുമ്പോൾ
അരികുകൾ പൊട്ടി-
ച്ചോര വാർന്നതായാലും മതി.

അതല്ല,
കിനാക്കളിലെത്തി നോക്കവേ
നമ്മളിടംകൈച്ചുരികയ്ക്കു്
മുറിച്ചതായാലും മതി.

വേണം,
കരുണാർദ്രമായ ചിലതിന്റെ ചിത്രങ്ങൾ.

നഷ്ടപ്പെട്ടവയെക്കുറിച്ചുള്ളൊരു
പ്രദർശനത്തിലേക്കാണ്.

Sunday, November 27, 2011

തിമിരം

(Dam or Damn ??? The debate goes on........)

ഒരിക്കൽ
പാച്ചോറു വാരിത്തന്ന പോറ്റമ്മ.

ജലദർപ്പണത്തിന്റെ മിനുസത്തിലേക്ക്
മക്കളെപ്പിടിച്ചുയർത്തി,
മുഖംകാട്ടി കൊടുത്തിരുന്നവൾ.

പിച്ചവച്ച് പടിയിറങ്ങുവോരെ നോക്കി
വിചാരപ്പെട്ടുനിന്ന കരുണ.

ഇപ്പോൾ
താഴ്വരയിലേക്കുള്ള തീവണ്ടി കാത്ത്
അക്ഷമമിരിക്കുമൊരു പെൺചാവേർ.


'മൃത്യുവിലേക്ക് മൂന്നുമൈലെ'ന്ന ചൂണ്ടുപലക.

Sunday, November 20, 2011

കവിതയുടെ നാൾവഴി

കല്ലച്ചിൽ വാർത്തെടുത്തൊരു
വിപ്ലവകവിതയുമായി
പുഴകടക്കുമ്പോഴാണ്‌
കവിയ്ക്ക്‌ വെടിയേറ്റത്‌.

കവി നിശ്ചലനായിട്ടും
കവിത മരിച്ചില്ല.

പിടഞ്ഞ്‌ പിടഞ്ഞ്‌
പുഴയുടെ ആത്മഹർഷത്തിലേക്ക്‌ വീണ്‌
അതപ്രത്യക്ഷമായി.

വിപ്ലവാനന്തരം പുഴയോരത്ത്‌
കവിയുടെ സ്മാരകം തുറക്കുന്ന വേളയിലാണ്‌
വീണ്ടുമതിനെക്കാണുന്നത്‌.

അവശിഷ്ടപ്രവാഹത്തിലെ
ദുർലഭസ്ഫടികത്തിലൊന്നിൽ
പാടിയും പറഞ്ഞും കോതിയും മെടഞ്ഞും
അതങ്ങനെതന്നെ.

ഝഷകുലത്തോടൊത്തുള്ള
ഒളിച്ചിരുപ്പിനാലാകണം
സംശയത്തിന്റെ കരിമഷി
ലേശം പടർന്നുപോയെന്നു മാത്രം.

ഒരുക്കങ്ങൾ

വൃദ്ധാലയത്തിൽ
ആയിടെപ്പണിത ബ്ലോക്കിന്‌
ഇരുപതുകളുടെ ചുറുചുറുക്കാണ്‌.

റിസപ്ഷനിൽ പുതുമവിടാത്തൊരു ലില്ലി.

ഇടനാഴിയിലാകെ തലയാട്ടിയും തൊഴുതും
ആസ്റ്ററും ഡാലിയയും.

സുവർണനൂലിഴ പാകിയ വിരിപ്പിലെ
അവസാന ജരയുമഴിച്ചുമാറ്റി-
യലസമൊരോർക്കിഡ്‌.

വൃദ്ധാലയത്തിൽ
ആയിടെപ്പണിത ബ്ലോക്കിന്‌
ഇറക്കുമതിചെയ്യപ്പെട്ടൊരു വസന്തത്തിന്റെ ചേലാണ്‌.

ശ്രദ്ധയോടെയലങ്കരിച്ചു വച്ച
അത്താഴമുറിയിൽ
എത്രയെത്ര വിഭവങ്ങളെന്നോ.

ഉപ്പുനീരിൽ കുഴഞ്ഞും
വേനലിൽനിന്നു മൊരിഞ്ഞും
മധുരാർണവം നീന്തിയും ചിലതൊക്കെ.

തോട്ടത്തിൽനിന്ന് നിലാപ്പച്ചയ്ക്കൊപ്പം
അടർത്തിയെടുത്ത ചിലതൊക്കെ.

വൃദ്ധാലയത്തിൽ
ആയിടെപ്പണിത സ്വപ്നത്തിന്‌
പ്രാർത്ഥനയുടെ പിയാനോമുഖമാണ്‌.

നിരാസത്തിന്റെ
വെയിൽതിന്നുശീലിച്ച ചിലരൊക്കെ
വരും
വരുമെന്ന പ്രതീക്ഷയാണ്‌.