Monday, June 9, 2014

കുഞ്ഞിരാമൻ





കാട്ടിൽ‌പ്പോയില്ലെങ്കിലെന്ത്
ഊരുതെണ്ടിനടന്നതായറിയാം,
ബഹുവർഷങ്ങൾ.

ശിലയെ ജീവിപ്പിച്ചില്ലെന്നതു
നേരു തന്നെ.

എന്നാലും,
ശിലാഹൃദയങ്ങളിൽ‌പ്പോലും
ചേർത്തു വച്ചതോർമ്മയുണ്ട്,
വാക്കിന്റെ പുതുജീവൻ !

നിത്യേന മോക്ഷം കൊടുത്തിരുന്നു,
ഭാഷയിലെ കഴുകിനും
കബന്ധങ്ങൾക്കും.

കവിതയ്ക്കുമേൽ ചിറകെട്ടി
വാനരരോടൊത്തു വാണു.

മായാമൃഗത്തിന്റെ പിൻപറ്റി
കരിമ്പുവില്ലേന്തിയോടി,
തെക്കെങ്ങോ ചെന്നു മുക്തനായ് !

രാമനോളം വളർന്നില്ലെങ്കിലെന്ത്
കുഞ്ഞിരാമനെന്നു ഖ്യാതി !

3 comments:

ajith said...

അല്ലെങ്കിലും ഒരു പേരിലെന്തിരിയ്ക്കുന്നു

സൗഗന്ധികം said...

താതശാസനം ശ്രവിച്ച കുഞ്ഞിരാമാ....

നല്ല കവിത


ശുഭാശംസകൾ.....

സലീം കുലുക്കല്ലുര്‍ said...

കവിയുടെ ഖ്യാതി ...നല്ലൊരു കവിത ,,,!