Monday, December 3, 2018

അത്താഴം


നാടുചുറ്റിച്ചുറ്റിയൊടുക്കം

 ഞാൻ വീടണഞ്ഞപ്പോൾ
നീ വിളക്കണച്ചുറങ്ങാൻ കിടന്നിരുന്നു.

തട്ടുമുട്ടു കേട്ട് വാതിൽ തുറന്ന്
 നീ ചിരിച്ചു നിന്നു.

കടുത്ത നിശാനിയമമാണ് നഗരത്തിൽ
വിളക്ക് കൊളുത്തിക്കൂടാ.

സാരമില്ല.
മനസിന്റെ വിളക്ക് നീയുമ്മറത്ത് കൊളുത്തിവച്ചു,
നാം പരസ്പരം കണ്ടു!

"നല്ല  വിശപ്പുണ്ട് "

എന്റെ ശബ്ദം
വിശന്ന കടുവയുടേതു പോലെ തോന്നിച്ചു .

നീ കുശിനിയിലേക്കോടി!

അരി തീർന്നിരിക്കുന്നു
ഉപ്പുമുളകുമല്ലി പലവ്യഞ്ജനങ്ങളും
കായ്കറികളും തീർന്നിരിക്കുന്നു.

നഗരത്തിലാണെങ്കിൽ നിശാനിയമം
കടകളടവ്.

എന്തു ചെയ്യും!
ഞാനസ്വസ്ഥനായി

നീ പെട്ടെന്ന് പ്രകാശിച്ചു !

അടുക്കളപ്പെട്ടിയുടെ അണിയറയിൽ
നിന്ന് പിടിയരിപ്പാത്രം കണ്ടെടുത്തു.

വറുതിമാസങ്ങളിലേക്ക് കരുതിയതാണ്
നാഴൂരി കാണും

നീ ചോദിച്ചു
കവിതയുടെ ഒരു തുണ്ടു മധുരം തരുമോ?
പ്രണയത്തിന്റെ ഒരു പിടി ഉണക്കമുന്തിരിയും!

എനിക്കു ചിരി വന്നു
കവിതയ്ക്കിപ്പോൾ മധുരമില്ല
പ്രണയമുന്തിരികൾ പൂക്കാറുമില്ല
എന്നാലും ശ്രമിച്ചു നോക്കാം.

പരതിപ്പരതിയൊടുക്കം
കിട്ടി.

കവിതയുടെ മധുരവും
പ്രണയം കിനിയുന്ന മുന്തിരിയും.

സ്നാനം ചെയ്ത് ഞാനോടിയെത്തുമ്പോഴേക്കും
മധുരാന്നം വിളമ്പി വെച്ച്
കാത്തിരിപ്പാണു നീ.

ഒറ്റപ്പാത്രത്തിൽ നാമുണ്ണുമ്പോൾ
ജീവിതമാകെ മധുരം.



No comments: