Tuesday, September 18, 2018

വായന

നിന്നെ വായിക്കേണ്ടത് ദേവനാഗരി പോലെ
ഇടത്തു നിന്ന് വലത്തേക്കല്ല.

അറബിക്കഥ പോലെ ഇടത്തേക്കുമല്ല.

ക്യൂണിഫോമിന്റെ ദുരൂഹ ചിത്രങ്ങളിലോ
ദ്രാവിഡന്റെ വട്ടെഴുത്തിലോ
നീ തെളിയുന്നില്ല.

നിന്നെ എഴുതിയിരിക്കുന്ന ഭാഷയുടെ
ലിപികൾ
സന്ധികൾ സമാസങ്ങൾ
അലങ്കാരപ്പെരുമകൾ

അതിന്റെ സമഞ്ജസമായ
പൊരുൾ

ഒന്നും ആർക്കും
മനസിലാകുന്നില്ല

ഒടുക്കം
മാറാപ്പിനുളളിൽ
കനകമുന്തിരിയും കുന്തിരിക്കവുമായി
മഴ മേഘത്തിന്റെ നിറമുള്ള
ഒരു യാത്രികൻ വന്നണഞ്ഞു.

മഴയുടെ താളത്തിൽ
ഖരഹരപ്രിയ കൊണ്ട് വിസ്തരിച്ച്
അവൻ നിന്നെ വായിച്ചെടുത്തു,
അനായാസേന.

No comments: