Wednesday, December 19, 2018

സ്നേഹഗജം

സ്നേഹം എന്തെന്നറിയാൻ
നാലു കുരുടരൊന്നിച്ച് പോയി.

സ്നേഹത്തിന്റെ ബലിഷ്ഠമായ കാലുകളിൽ തലോടവെ
ഒരു കുരുടന് വെളിച്ചപ്പെട്ടു:
ഏതു കാറ്റിലും മഴയിലും
കുലുങ്ങാത്ത വീട് !

തുമ്പിയിൽ തൊട്ടുരുമ്മി നിന്ന്
മറ്റൊരുത്തൻ പറഞ്ഞു:
തോളിൽ ചേർത്തണയ്ക്കുന്ന
ബലിഷ്ഠ പരിരംഭണം.

ആനവാലിൽ വിരലോടിച്ച് മൂന്നാമൻ പറഞ്ഞു:
ഭവഭീതിഹരിക്കു-
മണിവിരൽ മോതിരം
തന്നെ.

മേദുരാകാരത്തിൽ തടവുമ്പോൾ നാലാമനിങ്ങനെയോതി:
സഹ്യന്റെ ആനമുടിയിതാ!

നാനാർത്ഥങ്ങളുടെ നിറമഴയിൽ
നിന്ന്
സ്നേഹഗജം കുളിർത്തു.

മഴ തോർന്ന്
ഉടൽച്ചങ്ങല മുറുക്കുമ്പോൾ
ഉടയോന് ഒരാത്മഗതം

'ഉത്സവം
കൂപ്പിലെ പണികൾ
പലവേലകൾ
മുടക്കുമുതൽ തിരിച്ചു കിട്ടാൻ
എത്ര സീസൺ വേണ്ടി വരും ?'

ഇപ്പോൾ മുറ്റത്ത് സ്നേഹഗജമില്ല

പകരം,
നാലുപേരെക്കൊന്ന
പ്രാന്തൻ മത്തേഭം

പാംസു സ്നാനം നടത്തി
നില്പാണ് !!!



No comments: