Monday, June 27, 2011

പൊതി

പ്രവാസത്തിൽ നിന്ന് അടുത്തിടെ
അവധിക്കു വന്ന സുഹൃത്ത്
പോകാൻ നേരം
വർണക്കടലാസ്സിൽ പൊതിഞ്ഞ
കുറെ കാരയ്ക്ക* തന്നു.

'പന്ത്രണ്ടു കൊല്ലം വൃഷ്ടിയില്ലാതിരുന്ന ഒരിടത്തു കായ്ച്ചതാണ്.

ഏകാന്തതയിലേക്ക് ഇലകൂപ്പിയുയർന്ന്
വേനൽ മാത്രം കുടിച്ച്
അഹർന്നിശം
ധ്യാനിച്ചുനിന്ന ഒരു മരത്തിൽ നിന്ന്
അടർത്തിയെടുത്തതാണ്.

നുണഞ്ഞു നോക്കുമ്പോൾ
രുചിയുടെ ഒരു സൂര്യകിരണം നാവിൽത്തൊടുന്നതറിയാം.
പ്രാർത്ഥനയുടെ ചന്ദ്രവീഥികളിലേക്ക്
മരുക്കടൽ മൂർച്ഛിക്കുന്നതറിയാം.'

യാത്രചൊല്ലിപ്പിരിയാൻനേരം
ഞാനവനോടു പറഞ്ഞു.

'ഉരുകിയടർന്നു പോയിട്ടും
നിന്റെവിരലുകൾക്കിപ്പോഴുമുണ്ട്
അതേ മുറുക്കം'

അവൻ ചിരിച്ചു മറഞ്ഞു.

മുറിയിൽ വന്ന് പൊതിയഴിച്ചപ്പോഴുണ്ട്
അവന്റെ അതേ വിരൽത്തുമ്പുകൾ
അതുപോലെ തന്നെ-
യുരുകിയടർന്ന്
മധുരം കിനിഞ്ഞ്, നിലാവു പരതുന്നു.

ഞാനതു ഭക്ഷിച്ചില്ല.


* ഉണക്കിയ ഈന്തപ്പഴം

3 comments:

rahul blathur said...

മനോഹരമായ കവിത

ഞാന്‍ പുണ്യവാളന്‍ said...

നല്ല ഒരു ഫീല്‍ നല്‍ക്കുന കവിത , മാഷ്‌ ഇനിയും കൂടുതല്‍ ഏഴുതാണം കേട്ടോ

ഭാനു കളരിക്കല്‍ said...

'ഉരുകിയടർന്നു പോയിട്ടും
നിന്റെവിരലുകൾക്കിപ്പോഴുമുണ്ട്
അതേ മുറുക്കം'

ഗംഭീരമായി. അഭിവാദനങ്ങള്‍.