Sunday, May 6, 2012

പെയ്യാമഴകളുടെ നഗരം

എന്റെനഗരം കരിമേഘങ്ങളുടെ വലിയൊരു സങ്കേതമാണ്‌.




മഴവില്ലുവിതാനിച്ച

അതിന്റെയോരോ മോടിയിലുമെടുപ്പിലും

മേഘപ്പകർച്ചയുടെ മേലൊപ്പുകാണാം.



പുലർച്ചയുണരുമ്പൊഴേ, മട്ടുപ്പാവിന്നരികിൽ

പെയ്യുംപെയ്യുമെന്ന് പറഞ്ഞ്

ശുഭദിനം നേരാറുണ്ടൊരു നീലവർണൻ.



ലിഫ്റ്റിൽ പതിവായ്കാണാറുണ്ട്

കാരുണ്യത്തിന്റെ നിറഞ്ഞുതുളുമ്പലിൽ

കനപ്പെട്ടുപോയൊരു മേഘരൂപനെ.



ആളൊഴിഞ്ഞ മുക്കിലും മുടുക്കിലുമൊക്കെ

കടക്കണ്ണെറിഞ്ഞ്

വികാരനിർഭരരായ് പിന്തുടരാറുണ്ട്

ഇനി ചിലർ.



എന്റെനഗരം കരിമേഘങ്ങളുടെ വലിയൊരു സങ്കേതമാണ്‌.



നിരത്തിലൂടൊഴുകാറുണ്ട്, നിത്യം

ഗൗരവക്കണ്ണട വച്ച

കാർമുകിലുകളുടെ ഗതാഗതം.



ചിലനേരങ്ങളിൽ

ചില്ലുജാലകംതാഴ്ത്തിക്കൈവീശി

എപ്പോൾ വേണമെങ്കിലും പെയ്തൊഴിയാമല്ലോ-

യെന്നു ചിരിച്ച് കടന്നുപോകാറുണ്ട്, ചിലസ്നേഹങ്ങൾ.



തൊട്ടുരുമ്മിയും പുണർന്നു-

മുടനെത്തുമൊരു വൻമഴയെന്നു മൊഴിഞ്ഞും

ഉള്ളിലേക്കുറ്റുനോക്കി

നില്ക്കാറുണ്ട് ചിലകുറിഞ്ഞിമേഘങ്ങൾ.



ഇതിനിടയിൽ

നാമെങ്ങോവച്ചു മറന്നുപോകുന്നു

പ്രണയക്കുടയും

മഴയുടുപ്പും.



എന്റെനഗരം കരിമേഘങ്ങളുടെ

വലിയൊരു പ്രദർശനശാലയാണ്‌



പെയ്യാമഴകളുടെ ലോകതലസ്ഥാനവും ഇതുതന്നെ.



4 comments:

ശ്രീനാഥന്‍ said...

പെയ്യലൊഴിച്ചെല്ലാം ഉണ്ടല്ലേ? കാരുണ്യത്തിന്റെ നിറഞ്ഞുതുളുമ്പലിൽ കനപ്പെട്ടുപോയൊരു മേഘരൂപനെ .. രസകരമായി ഇത്തരം കൽപ്പനകൾ. നല്ല കവിത.

Najeemudeen K.P said...

പ്രിയ സുഹൃത്തേ,

ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

എന്ന്,
വിനീതന്‍
കെ. പി നജീമുദ്ദീന്‍

SASIKUMAR said...

ശ്രീനാഥൻ, നിറഞ്ഞ നന്ദി. വരികളെത്തൊട്ടറിഞ്ഞ വായനയ്ക്ക്.

Unknown said...

എന്റെ ഹൃദയം കരിമേഘങ്ങളുടെ
വലിയൊരു പ്രദർശനശാലയാണ്‌
പെയ്യാമഴകളുടെ ലോകതലസ്ഥാനവും ഇതുതന്നെ....
അപാരമായ ഭാവനകൾ!