Tuesday, September 30, 2014

സ്പർശം





കാണാതിരുന്നു നാം
കണ്ടുമുട്ടുന്നേരം
കാണാതെപോകുന്നു വാക്കുകൾ.

വാക്കിന്റെ നേർത്ത ഞരമ്പിൽ
കൊരുത്തിട്ട നാനാർത്ഥം.

അർത്ഥപ്പൊലിമയിൽ തൂവും
ചിരിനിലാവാ-
കാശമുറ്റത്തെയൊറ്റ നക്ഷത്രവും !

എങ്ങുപോയിത്രനാളെന്നോ
എത്രമേൽ സൌഖ്യമെന്നോ
അതല്ല,

കാലം‌പുതുക്കിപ്പണിഞ്ഞ
മനസ്സിലെങ്ങാനുമെൻ
പാഴുറ്റ സ്നേഹമോ
പാട്ടോ
കിനാക്കളോ

മായാതെ ചുറ്റിപ്പുണരുന്നുവോ-
യെന്നോ ചോദിച്ചതില്ല ഞാൻ.
(ചോദിപ്പതെങ്ങനെ?)

കൈയകലത്തെത്തി നിൽക്കുന്ന
നീ പോലും
കണ്ണിൽ‌പ്പെടാത്തത്ര
ഘോരതമസ്സൊന്നിൽ
മുട്ടുവടിയൂന്നി മെല്ലെ മുന്നേറുമ്പോളെ-
ന്തു ചെയ്യേണ്ടു ഞാൻ ?

നീണ്ടു തോളിൽ വീണ
നിന്റെ സ്പർശം പൊതിഞ്ഞങ്ങു
നിൽ‌പ്പല്ലാതെ !

2 comments:

Salim kulukkallur said...

പുന:സമാഗമ ചിന്തകള്‍ ..!

Bipin said...

good kavitha