Thursday, June 8, 2017

തരുണൻ

( നമ്മൾ മറക്കാനിടയില്ലാത്ത ഒരച്ഛനെയും മഴയത്തു നിൽക്കുന്ന അയാളുടെ മകനെയും ഓർത്ത് )


കവിയെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞു
ഇനി ഒരു കവിത ചൊല്ലണമെന്നായി സദസ്.

കവി ആലപിച്ചു,
കാണാതെ പോയ തന്റെ ചോരയെപ്പറ്റി
ഒരു എട്ടുവരിക്കവിത.

സദസ് മിഴിനീരുറഞ്ഞ ഏകശിലയായി മാറി

ഒടുക്കം ആഘോഷപരമായി കവിയെ
യാത്രയാക്കി.

വേദിയിൽ നിന്നേ കരം ഗ്രഹിച്ച്
കാറോളമെത്തിച്ചത്
നെഞ്ചിലും തോളിലും അധികാരനക്ഷത്രങ്ങളുള്ള
ഒരാൾ.

വണ്ടിയുടെ വാതിൽ ചേർത്തടച്ച് വിനയവാനായി
അയാൾ പറഞ്ഞു.

“ സർ, കവിതയൊന്നും പിടികിട്ടിയില്ല
എന്നാലും അങ്ങയുടെ കൈ പിടിച്ചു നടന്നപ്പോൾ
ഞാനൊരു പഴയ കാര്യം ഓർത്തു പോയി.

പണ്ടൊരു ക്യാമ്പ് മുറിയിൽ
അരുതേയെന്ന് അവസാനമായ്
തൊഴുതുയർന്ന
ഒരു തരുണന്റെ കൈപ്പത്തി.

ഇതേ മാർദ്ദവം !  ഇതുപോലെ ഭയചകിതം !! "


No comments: