Sunday, June 21, 2020

അച്ഛൻ


( പിതൃകാരകനായ സൂര്യനെ രാഹു ഗ്രസിക്കുന്ന ഈ ദിനം തന്നെ, "Fathers Day " വന്നത് രസാവഹമായ ഒരു ഐറണിയാണ്.
പരേതരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ അച്ഛന്മാരും ചിരം സുഖികളായി ഭവിക്കട്ടെ!)


നിരാകാരനായിരുന്നച്ഛൻ!

വെള്ളകീറും മുമ്പിറങ്ങിപ്പോകുമായിരുന്ന
തോൽചെരുപ്പിൻ്റെ ഛിൽ ...... ഛിൽ

പ്രവാസത്തിൽ നിന്ന് പാർസലിലയച്ചിരുന്ന
പട്ടുടുപ്പുകളുടെ മണം

അതിർത്തിയിലെ കാവൽപ്പുരകളിൽ നിന്ന്
സ്വപ്നം തുഴഞ്ഞു വന്ന്
മൂവർണക്കൊടിയുയർത്തിയ സ്നേഹത്തിൻ്റെ സ്വരാജ്.


കിട്ടാക്കടങ്ങളുടെ
പതിവു നീക്കിയിരിപ്പുകാരൻ.

ഒരു കവിൾപ്പുക
ഇത്തിരിത്താംബൂലം
ഒരിറക്കഗ്നി പകർന്ന
സ്ഥടികചഷകം

ദൂരെ വളവെത്തുവോളം
നീണ്ടുവന്ന നോട്ടം

മാർക്കു കിട്ടിയോ
പനി കുറഞ്ഞോ
എന്ന പതിവു ചോദ്യം

വാരാന്ത്യങ്ങളിൽ
പതിവായ് നിറഞ്ഞ
ഒരാൾപ്പൊക്കമുള്ള മഴ

നൂറു നദികൾക്ക്
നനവും, പനിനീരും
പകർന്ന സഹ്യൻ

ഇന്ന് പ്രചാരത്തിലില്ലാത്തൊരു
ഭാഷയിലെഴുതപ്പെട്ട
വിശുദ്ധ പുസ്തകം.

എനിക്കാണെങ്കിലോ കവിതയുടെ
പരലോകം കാണിച്ചു തന്ന ഗന്ധർവൻ !

അനക്കം നിലച്ച്, അച്ഛനെയിറക്കിക്കിടത്തും
നേരത്താണ്
അവിടുന്നെന്നെ പണ്ട് പഠിപ്പിച്ചൊരു
കവിതയുടെയർത്ഥം ഞാൻ പൂർണമായി ഗ്രഹിച്ചത്!

" ത്വിട്ടോലുമക്ഷികൾ നരച്ചു വളർന്നു മാറിൽ -
ത്തൊട്ടോരു താടി
ചുളിവീണു പരന്ന നെറ്റി
മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ
മട്ടോടവൻ വിലസി മേദുരദീർഘകായൻ "

അച്ഛൻ നിരാകാരനായിരുന്നില്ലെന്നും അന്നാണ് ഞാനറിഞ്ഞത് !!!




No comments: