Sunday, October 23, 2011

ഒരു പുലിക്കഥ

(എ.അയ്യപ്പന്, സാദരം)

കവിതയിലെപ്പുലിക്ക്
ജീവൻ കൊടുത്തത് അയ്യപ്പനാണ്.

എന്തായാലും ഇത്തവണ അതു കരുണ കാട്ടി,
അയാളെപ്പിടിച്ചു തിന്നില്ല.

പകരം ദണ്ഡനമസ്കാരം ചെയ്ത് കൂടെക്കൂടി.

വരികൾ അടുക്കിവച്ചും
വാക്കുകൾ നിറച്ചുകൊടുത്തും

ബിംബങ്ങളെയും അലങ്കാരങ്ങളെയും
മൃഗസഹജമായ കൊതിയോടെ നോക്കി
നുണഞ്ഞുനിന്നും
അതങ്ങനെ കാലം കഴിച്ചു.

ഇടയ്ക്കിടെ
അയാളുടെ കവിതകളിലെ ഗർജ്ജനങ്ങൾക്ക്
ശബ്ദം കൊടുത്തും

കിനാവഴികളിൽ തീക്കണ്ണുരുട്ടി മുരണ്ടും

അതൊരു തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും
ശ്രദ്ധിക്കപ്പെടാതെ പോയി.

ഏകാന്തത്തിൽ എത്രയും രമിച്ചും
ആൾക്കൂട്ടപ്പെരുവഴിയിൽ ഉപ്പുപോലലിഞ്ഞും

ഇരകളിലേക്കുള്ള വഴിയെല്ലാം മറന്ന്
ദയാസിന്ധുവായ് വർത്തിയ്ക്കുകയാണ്
തന്റെ ശൈലിയെന്നറിഞ്ഞും

പുലി വിനീതവിധേയനായി.

അങ്ങനെയിരിക്കെ ഒരുനാൾ
തൃഷ്ണയാലലംകൃതമായ നിലാപ്പച്ച കണ്ടപ്പോൾ
അതിന് തന്റെ കാടോർമ്മ വന്നു.

ആമരമീമരം നിരന്നു നിന്ന വഴികൾ കടന്നു്
അതു തന്റെ
ഉളിപ്പല്ലുകൾ വീണ്ടെടുത്തു.

അനന്തരം
തന്റെ യജമാനനു മേൽ കാവ്യനീതി നടത്തി
തെരുവുപേക്ഷിച്ച്
കാട്ടിലേക്ക് മടങ്ങി

1 comment:

ശ്രീനാഥന്‍ said...

അതെ കാവ്യനീതി നടപ്പായി കവിക്കു മുകളിൽ. . ഇഷ്ടമായി കവിത